കോട്ടയം: മഹാരാഷ്ട്രയിലെ പൂനയിൽനിന്നുള്ള വനിതാ ആക്ടിവിസ്റ്റ് തൃപ്തി ദേശായി എന്ന 34 കാരി ശബരിമല ദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ കോട്ടയത്ത് പോലീസ് ജാഗ്രതയിൽ. തൃപ്തിയുടെ വരവു സംബന്ധിച്ച് ഒരു വിവരവുമില്ലെന്നാണ് പോലീസ് ഇന്നലെ വൈകുന്നേരവും ആവർത്തിച്ചത്.
ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിയിലാണെങ്കിലും ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ ജില്ലയിലെ നീക്കങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. ആലപ്പുഴ പോലീസ് മേധാവിക്കാണു കോട്ടയത്തെ താത്കാലിക ചുമതല. തൃപ്തി നേതൃത്വം നൽകുന്ന സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകൾക്കൊപ്പം ദർശനത്തിനെത്തുന്പോൾ സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സർക്കാർ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചെലവുകൾ വഹിക്കണമെന്നും പോലീസ് വാഹനത്തിൽ സുരക്ഷിത യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു.
ഇന്ന് കൊച്ചിയിലെത്തി യുവതികൾക്കൊപ്പം ഇന്നുതന്നെ കോട്ടയത്തെത്തുമെന്നും നാട്ടകം ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ താമസിച്ചശേഷം ഇവിടെനിന്നു പുറപ്പെട്ട് നാളെ ശബരിമലയിൽ ദർശനം നടത്തുമെന്നാണ് തൃപ്തി പറയുന്നത്. പ്രത്യേക പോലീസ് സംരക്ഷണം നൽകാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
നാട്ടകം ഗസ്റ്റ് ഹൗസിലും പ്രധാന ഹോട്ടലുകളിലും പോലീസ് അറിയിപ്പു നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ട് നടത്തിയ നിയമനടപടികളിലൂടെ ശ്രദ്ധേയയാണ് തൃപ്തി. സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന ഏതാനും ക്ഷേത്രങ്ങളിൽ എതിർപ്പുകൾ അവഗണിച്ചു കയറി ഇവർ വാർത്ത സൃഷ്ടിച്ചിരുന്നു.
കർണാടകത്തിലെ ബെൽഗാം ജില്ലയിലെ നിപാനിയിൽ ജനിച്ച് പൂനയിൽ താമസമാക്കിയ അവർ ചേരികളിൽ സാമൂഹിക പ്രവർത്തനം നടത്തുകയാണ്. ഇവർ നേതൃത്വം നൽകുന്ന ഭൂമാതാ ബ്രിഗേഡിൽ അയ്യായിരം അംഗങ്ങളുണ്ട്. പ്രശാന്ത് ദേശായിയാണ് ഇവരുടെ ഭർത്താവ്. മകൻ: യോഗിരാജ്. ഭാര്യ ആക്ടിവിസ്റ്റ് മാത്രമല്ല തീവ്ര ദൈവവിശ്വാസിയുമാണെന്നാണ് പ്രശാന്ത് പറയുന്നത്.
കോട്ടയത്തെത്തുന്നതായി ഇവർ നേരിട്ട് പോലീസിനെ അറിയിച്ചിട്ടില്ലെങ്കിലും റെയിൽവെ സ്റ്റേഷനിനും എരുമേലിയിലും പ്രധാന ഇടത്താവളങ്ങളിലും കാനനപാതയിലും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
തൃപ്തി ദേശായി: അറിയിപ്പുകളൊന്നുമില്ലെന്നു പോലീസ്
10:22 PM Nov 15, 2018 | Deepika.com