വൈപ്പിൻ: എക്സൈസ് പിടികൂടിയ ഇരുചക്രവാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുണ്ടായിട്ടും എക്സൈസ് ഇൻസ്പെക്ടർ വിട്ടുകൊടുക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ചു വാഹന ഉടമയായ വീട്ടമ്മ കൈക്കുഞ്ഞുമായി ഞാറക്കൽ എക്സൈസ് റേഞ്ച് ഓഫീസ് വരാന്തയിൽ കുത്തിയിരിപ്പു സമരം നടത്തി. എളങ്കുന്നപ്പുഴ പെരുമാൾപ്പടി തുരുത്തുമ്മൽ പ്രിയേഷിന്റെ ഭാര്യ ജെയിൻ (31) ആണ് സമരം നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അയൽവീട്ടിലെ വിവാഹവുമായി ബന്ധപ്പെട്ടു ജെയിന്റെ ഭർത്താവ് മദ്യം വാങ്ങിക്കൊണ്ടു വരുന്ന വഴി അനുവദനീയമായ അളവിൽ കൂടുതൽ മദ്യം ഉണ്ടെന്നു പറഞ്ഞ് ഓഗസ്റ്റ് 26നാണു വാഹനം കസ്റ്റഡിയിലെടുത്തത്. കേസുമെടുത്തിരുന്നു. പിന്നീട് വ്യവസ്ഥകളോടെ ഇരുചക്രവാഹനം വിട്ടുനൽകാൻ ഞാറക്കൽ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
എന്നാൽ വാഹനത്തിന്റെ സൂക്ഷിപ്പുകാരൻ ഡെപ്യൂട്ടി കമ്മീഷണറായതിനാൽ വാഹനം വിട്ടുനൽകാനാവില്ലെന്ന നിലപാടാണ് എക്സൈസ് ഇൻസ്പെക്ടർ സ്വീകരിച്ചത്. വീട്ടമ്മ വീണ്ടും കോടതിയെ സമീപിച്ച് മറ്റൊരു ഉത്തരവ് വാങ്ങി ഹാജരാക്കിയിട്ടും വാഹനം വിട്ടുകൊടുക്കാതെ വന്നപ്പോഴാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടറുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം വാഹനം ഉപാധികളില്ലാതെ വിട്ടുനൽകാനായിരുന്നു കോടതി രണ്ടാമത് ഉത്തരവിട്ടത്. വീണ്ടും കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ വീട്ടമ്മ സമരം അവസാനിപ്പിച്ചു.
യുവതി കൈക്കുഞ്ഞുമായി എക്സൈസ് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു
01:07 AM Nov 15, 2018 | Deepika.com