തിരുവനന്തപുരം: പ്രളയദുരിതത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായമായി വാഗ്ദാനം ചെയ്ത പതിനായിരം രൂപ നൽകുന്നതിൽ സർക്കാർ കള്ളക്കളി നടത്തിയെന്ന് നഗരസഭാ കൗണ്‍സിലിൽ പ്രതിപക്ഷത്തിന്റെ ആരോപണം. പ്രളയദുരിതത്തിൽപ്പെട്ട അർഹരായവരെ തഴഞ്ഞ് അനർഹർക്ക് സഹായം നൽകിയെന്നായിരുന്നു ബിജെപി കൗണ്‍സിലർമാരുടെ ആരോപണം. ഇക്കാര്യത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതു പരിശോധിക്കാമെന്ന് മേയർ അറിയിച്ചു.
ജഗതി വാർഡിൽ കിള്ളിയാറിന്റെ കരകളിൽ താമസിക്കുന്ന ഇടപ്പഴിഞ്ഞി മുതൽ കണ്ണേറ്റുമുക്കു വരെയുള്ള ഭാഗത്ത് 542 വീടുകളിൽ പ്രളയ സമയത്ത് വെള്ളം കയറി നാശനഷ്ടമുണ്ടായതായാണ് കണക്കുകൾ. എന്നാൽ ഇതിൽ 122 പേർക്കു മാത്രമേ സർക്കാർ സഹായമായി പതിനായിരം രൂപ ലഭിച്ചിട്ടുള്ളു.
കരമന വാർഡിൽ സഹായത്തിന് അർഹരായി മൂന്നു പേരെ കണ്ടെത്തിയെങ്കിലും ആർക്കും ഒരു സഹായവും ലഭിച്ചില്ലെന്ന ആരോപണം കൗണ്‍സിൽ യോഗത്തിൽ കരമന വാർഡു കൗണ്‍സിലർ അജിത് ഉന്നയിച്ചു.
പ്രളയത്തിൽ നഷ്ടമുണ്ടാകാത്തവർ സർക്കാർ സഹായം കൈപ്പറ്റിയെന്ന് ആക്ഷേപമുയർത്തി മറ്റു ബിജെപി പ്രതിനിധികളും രംഗത്തെത്തി. പ്രളയത്തിനു മുൻപ് വീടു തകർന്നവരും നാശനഷ്ടമുണ്ടാകാത്തവരുമായ ഒട്ടേറെപ്പേർ സർക്കാരിന്റെ പ്രളയ സഹായം നേടിയെടുത്തുവെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ഗിരികുമാറും ആരോപിച്ചു.
പതിനായിരം രൂപ സഹായം തേടി ജഗതി വാർഡിൽ നിന്നു മാത്രം ആയിരത്തോളം അപേക്ഷകൾ ജില്ലാ ഭരണകൂടത്തിനും കോർപറേഷനിലും ലഭിച്ചിട്ടുണ്ട്. ഇതു സൂക്ഷ്മ പരിശോധന നടത്തിയപ്പോഴാണ് അനർഹരായ പലരും സഹായത്തിന് അപേക്ഷിച്ചതായും ഇതിൽ പലരും തുക കൈപ്പറ്റിയതായും കണ്ടെത്തിയത്.
വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് കുടുംബശ്രീയിൽ നിന്ന് പലിശയില്ലാതെ ഒരു ലക്ഷം രൂപ വായ്പയായി ലഭിക്കുമെന്ന സർക്കാർ വാഗ്ദാനവും പാഴായി. വായ്പ ലഭിച്ചവരിൽ നിന്ന് 24,000 രൂപ പലിശ ആദ്യമേ ഈടാക്കിയ ശേഷം ബാക്കിതുകയാണ് ഗുണഭോക്താക്കൾക്ക് നൽകിയതെന്ന പരാതി ബിജെപി കൗണ്‍സിലർ ലക്ഷ്മി കൗണ്‍സിലിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നു. എന്നാൽ കോർപറേഷൻ പരിധിയിലെ 1561 പേർക്ക് സർക്കാർ സഹായം കൈമാറിയിട്ടുണ്ടെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. കുടുംബശ്രീ വായ്പയിൽ നിന്ന് പലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ ത് പരിശോധിക്കാമെന്നും മേയർ ഉറപ്പു നൽകി.
പ്രളയത്തിൽ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് മുൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ ആർ. സതീഷ് കുമാർ ആരോപിച്ചു.
ശബരിമല വിഷയത്തിൽ ദുരിതാശ്വാസ സഹായ വിതരണം മുങ്ങിപ്പോയതായി യുഡിഎഫ് കൗണ്‍സിലർ ബീമാപ്പള്ളി റഷീദ് ആരോപിച്ചു.
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോണ്സണ് ജോസഫ്, കൗണ്‍സിലർമാരായ തിരുമല അനിൽ, വിജയൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഇതിനു പുറമെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിപുലീകരിക്കാനും കൗണ്‍സിൽ യോഗം തീരുമാനിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള റിപ്രോഗ്രാഫിക് സെന്ററിലെ സേവനങ്ങളുടെ നിരക്കുകൾ പുനർ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട യോഗത്തിൽ ചർച്ചയെക്കടുത്തെങ്കിലും നിരക്കുകൾ കൂടുതലാണെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തെ തുടർന്ന് നിരക്കുകൾ സംബന്ധിച്ചു പരിശോധന നടത്താൻ ഫിനാൻസ് സബ്കമ്മിറ്റിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
പ്രളയദുരിതം: സർക്കാർ കള്ളക്കളി നടത്തിയെന്ന് നഗരസഭയിൽ പ്രതിപക്ഷം
12:41 AM Nov 15, 2018 | Deepika.com