കളമശേരി: നഗരസഭ ചെയർപേഴ്സൺ ഉടൻ രാജിവയ്ക്കണമെന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നോട്ടീസ് കെപിസിസി അധ്യക്ഷൻ ഇടപെട്ട് പിൻവലിപ്പിച്ചു. ഇന്നലെ കളമശേരി നഗരസഭയിലാണ് നാടകീയമായ സംഭവ വികാസങ്ങൾ നടന്നത്. ഗ്രൂപ്പടിസ്ഥാനത്തിൽ നഗരസഭാ അധ്യക്ഷ സ്ഥാനം കൈമാറണമെന്ന ഐ ഗ്രൂപ്പ് കൗൺസിലർമാരുടെ ആവശ്യം മുൻനിർത്തിയാണ് ഇന്നലെ രാവിലെ പ്രത്യേക ദൂതൻവഴി ഡിസിസി പ്രത്യേക നോട്ടീസ് കളമശേരി നഗരസഭ ചെയർപേഴ്സൺ ജെസി പീറ്ററിനു കൈമാറിയത്.
കഴിഞ്ഞ നവംബർ എട്ടിന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതാണെന്നും അതിനാൽ നോട്ടീസ് ലഭിച്ച ഉടൻ രാജിവയ്ക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ കെപിസിസി തീരുമാനപ്രകാരമാണ് താൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്നും അതിനാൽ കെപിസിസി നിർദേശം വേണമെന്നും ജെസി പീറ്റർ നിലപാടെടുത്തു. ഇത് കെപിസിസിയുടെ നിർദേശപ്രകാരമാണെന്നും ഉടൻ രാജി വേണമെന്നും ജില്ലാ നേതൃത്വം ഫോൺ മുഖേനയും ആവർത്തിച്ചു.
ഇതോടെ ചെയർപേഴ്സൺ രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായി. ഉച്ചയോടെ രക്തസമ്മർദം വർധിച്ചതിനാൽ ജെസി പീറ്റർ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ വൈകുന്നേരത്തോടെ ജില്ലാ നേതൃത്വത്തിന്റെ നോട്ടീസ് റദ്ദാക്കിയതായും രാജി വയ്ക്കേണ്ടതില്ലെന്നും ഫോൺ മുഖേനയുള്ള അറിയിപ്പ് വന്ന ു.
തീരുമാനങ്ങൾ മാറിയതിൽ ഐ ഗ്രൂപ്പ് കൗൺസിലർമാർ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. രാജി വൈകുന്നതിൽ പ്രതിഷേധിച്ച് മൂന്ന് സ്ഥിരംസമിതി അധ്യക്ഷന്മാർ ഏതാനും മാസം മുമ്പ് രാജിവച്ച് പ്രതിഷേധിച്ചിരുന്നു.
നവംബർ എട്ടിന് നേതൃമാറ്റം ഉണ്ടാകുമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉറപ്പിനെത്തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പു നടത്തി അതേ സ്ഥാനത്തേക്ക് രാജിവച്ച മൂന്ന് പേരും മടങ്ങി വരികയായിരുന്നു. രക്തസമ്മർദം വർധിച്ചതിനാൽ ചികിത്സ തേടിയ ജെസി പീറ്റർ ഇന്ന് വീട്ടിലേക്ക് മടങ്ങും.
രാജി ആവശ്യപ്പെട്ട് ഡിസിസി, വേണ്ടെന്ന് കെപിസിസി
01:29 AM Nov 14, 2018 | Deepika.com