കുമരകം: പുഞ്ചകൃഷി ഇറക്കിയ ജില്ലയിലെ നെൽകർഷകർ യൂറിയ കിട്ടാനില്ലാത്തതിനാൽ പ്രതിസന്ധിയിലായി. ജലപ്രളയത്തെ തുടർന്ന് രണ്ടുതവണ വർഷകൃഷി നഷ്ടപ്പെട്ടതിനു ശേഷം പുഞ്ചകൃഷി ഇറക്കിയ കർഷകരാണ് വളപ്രയോഗം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. നവംബർ ആദ്യം വിതച്ച കർഷകർ യൂറിയ ഒഴിവാക്കിയാണ് ഇപ്പോൾ ഒന്നാംവള പ്രയോഗം നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ചയിലധികമായി ജില്ലയിൽ യൂറിയാ കിട്ടാനില്ലാതായിട്ട്.
മാർക്കറ്റിംഗ് ഫെഡറേഷനാണ് ജില്ലയിലെ യൂറിയാ വിതരണ ഏജൻസി. ഇറക്കുമതി ചെയ്യുന്ന യൂറിയ ആണ് സംസ്ഥാനത്ത് വർഷങ്ങളായി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇറക്കുമതിയിലുണ്ടായ കാലതാമസമാണ് യൂറിയ വിതരണം നിലയ്ക്കാൻ കാരണം. ഇനിയും കുറഞ്ഞത് ഒരാഴ്ച എങ്കിലും കഴിഞ്ഞാലേ യൂറിയ വിതരണം പുനരാരംഭിക്കാനാകൂ എന്നാണ് മാർക്കറ്റിംഗ് ഫെഡറേഷൻ അറിയിച്ചത്. ഇതോടെ രണ്ടാം വളം ഇടാനും യൂറിയ ലഭിക്കില്ലെന്ന ആശങ്കയിലാണ് കുട്ടനാടൻ കർഷകർ.
വളത്തിന് വൻതോതിൽ വില വർധിച്ചതിനു ശേഷവും വളം കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത് കർഷകർക്ക് തിരിച്ചടിയായി.
യൂറിയ കിട്ടാനില്ല, പുഞ്ചകൃഷി പ്രതിസന്ധിയിൽ
11:00 PM Nov 12, 2018 | Deepika.com