കണമല: ജനാഭിലാഷം മാനിക്കാതെ പട്ടയം തടഞ്ഞുവച്ച് ധാർഷ്ട്യം കാട്ടുന്ന എൽഡിഎഫ് സർക്കാർ പന്പാവാലിയിലെ ജനങ്ങളോട് ചെയ്യുന്നത് അങ്ങേയറ്റത്തെ നീതികേടാണെന്ന് ആന്റോ ആന്റണി എംപി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ യോഗത്തിന് ശേഷം എയ്ഞ്ചൽവാലിയിൽ ചേർന്ന സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാ പ്രളയം തൂത്തെറിഞ്ഞ എയ്ഞ്ചൽവാലി, മൂക്കൻപെട്ടി പാലങ്ങളുടെ കൈവരിയും അപ്രോച്ച് റോഡുകളും രണ്ട് മാസമായി അതേപടി കിടക്കുന്നതിന് എന്ത് മറുപടിയാണ് സർക്കാരിന് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഈ സർക്കാരിനെ ചരിത്രം ചവറ്റുകുട്ടയിലേക്കിടുമെന്നുള്ളതിൽ സംശയമില്ല. യുഡിഎഫ് സർക്കാർ പന്പാവാലിയിലെ മുഴുവൻ കുടിയേറ്റ കുടുംബങ്ങളെയും മണ്ണിന്റെ വിയർപ്പായാണ് കണ്ടത്.
ജീവിതം നരകയാതനകളിൽ കുരുങ്ങിയ കുടിയേറ്റ കർഷകരാണ് പന്പാവാലിയുടെ എല്ലാമെല്ലാം. അവർക്ക് പട്ടയം കൊടുത്തത് യുഡിഎഫ് ആണ്. എന്നാൽ എൽഡിഎഫ് അത് തടഞ്ഞുവച്ചു. ഇല്ലാത്ത നൂലാമാലകൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു. ഇനി ഇത് സഹിക്കാനാകില്ല. വൻ ജനവികാരം ഉണർന്നു കഴിഞ്ഞെന്ന് എംപി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, പി. ജെ. സെബാസ്റ്റ്യൻ, ടി. വി. ജോസഫ്, ആന്റണി ആലപ്പാട്ട്, സാബു കാലാപറന്പിൽ, വർഗീസ് കാരുവള്ളിൽ, മാത്യു ജോസഫ്, ബിജു കായപ്ലാക്കൽ, വത്സമ്മ തോമസ്, ജോസഫ് പനപ്പറന്പിൽ, മോഹനൻ പുതുപ്പറന്പിൽ, ജോസഫ് നായ്പ്പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.
പന്പാവാലിയോട് സർക്കാർ കാട്ടുന്നത് നീതികേട്: ആന്റോ ആന്റണി
10:25 PM Nov 12, 2018 | Deepika.com