ആലപ്പുഴ: പ്രളയക്കെടുതിയെ കരിങ്കല്ലുറപ്പോടെ നേരിട്ടവർ കുതിച്ചുപാഞ്ഞപ്പോൾ പുന്നമടക്കായലിന്റെ ഓരങ്ങൾ ആവേശത്തിൽ ആകാശത്തോളമെത്തി. ദുരിതങ്ങളെ മടകെട്ടി തടുത്ത് ഓളപ്പരപ്പിലെ ഒളിന്പിക്സിൽ അവർ കുതിച്ചു പാഞ്ഞപ്പോൾ കാണികളുടെ ആഹ്ലാദം കടലോളമായി. 66-ാമത് നെഹ്റുട്രോഫി വള്ളംകളി അക്ഷരാർഥത്തിൽ ഒളിന്പിക്സ് തന്നെയായിരുന്നു. ചുണ്ടനും ചുരുളനും ഇരുട്ടുകുത്തിയും വെപ്പും തെക്കനോടിയുമെല്ലാം ഓളങ്ങളെ തിരമാലകളാക്കി കുതിച്ചപ്പോൾ അതിൽ കാലം തെറ്റിയ മത്സരത്തിന്റെ ലാഞ്ഛനയേ ഉണ്ടായിരുന്നില്ല.
ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച അരങ്ങേറേണ്ടിയിരുന്ന ജലമേളയാണ് മൂന്നുമാസം പിന്നിട്ട് ഇന്നലെ അരങ്ങേറിയത്.
ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ(4.24.34) ഒന്നാമതെത്തിയ പായിപ്പാടൻ ചുണ്ടൻ തന്നെ ഫൈനലിലും ഒന്നാമതെത്തി ജലരാജനായി. പായിപ്പാടൻ ചുണ്ടന്റെ നാലാം കിരീടമാണിത്. ഹീറ്റ്സ് സമയത്തേക്കാൾ(4.28.96) അല്പം കുറഞ്ഞെങ്കിലും പോരാട്ടം ഇഞ്ചോടിഞ്ചു തന്നെയായിരുന്നു ഫൈനലിലും. ജെയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞത്. ആദ്യമായി മത്സരരംഗത്തെത്തിയ ആലപ്പുഴ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ രണ്ടാമതെത്തി(4.39.14). ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രനായിരുന്നു ഇവരുടെ ക്യാപ്റ്റൻ. ഇഞ്ചോടിഞ്ച് തുഴഞ്ഞെത്തിയ ആയാപറന്പ് പാണ്ടിയും (കുട്ടമംഗലം യുണൈറ്റഡ് ബോട്ട്ക്ലബ്-ക്യാപ്റ്റൻ സനീഷ്, സമയം 4.39.54) ചന്പക്കുളവും(എൻസിബിസി ബോട്ട്ക്ലബ് കൈപ്പുഴമുട്ട്-ക്യാപ്റ്റൻ മോൻസ് കരിയന്പള്ളിയിൽ, സമയം 4.39.67) മൂന്നും നാലും സ്ഥാനങ്ങളിലെത്തി. നേരത്തെ ജലമേള ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. തെന്നിന്ത്യൻ ചലച്ചിത്രതാരം അല്ലുഅർജുനായിരുന്നു മുഖ്യാതിഥി. മാസ്ഡ്രിൽ അല്ലുഅർജുനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, എംപി കെ.സി. വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിസ് ജയിംസ്, കളക്ടർ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ, സബ്കളക്ടർ വി.ആർ. കൃഷ്ണതേജ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ വള്ളംകളിക്കുണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ ജലരാജൻ ഗബ്രിയേൽ ലൂസേഴ്സ് ഫൈനലിൽ ഒന്നാമതെത്തി. കെ.പി. ഫ്രാൻസീസിന്റെ നേതൃത്വത്തിൽ എടത്വ വില്ലേജ് ബോട്ട് ക്ലബായിരുന്നു ഇക്കുറി ഗബ്രിയേൽ തുഴഞ്ഞത്. കാരിച്ചാൽ(കുമരകം കെബിസി, എസ്എഫ്ബിസി-ക്യാപ്റ്റൻ സന്തോഷ് ടി. കുരുവിള), ദേവാസ്(കുമരകം വേന്പനാട് ബോട്ട് ക്ലബ്-ക്യാപ്റ്റൻ സനീഷ്), നടുഭാഗം(കുമരകം ടൗണ് ബോട്ട്ക്ലബ്- ക്യാപ്റ്റൻ ലാലിച്ചൻ) എന്നിവർ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലെത്തി. സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ സെന്റ് ജോർജ്(എടത്വ ബ്രദേഴ്സ് ബോട്ട്ക്ലബ്-ക്യാപ്റ്റൻ തോമസ് ജോസഫ്), ജവഹർ തായങ്കരി(പച്ച-മരിയാപുരം ദാവീദ്പുത്ര ബോട്ട്ക്ലബ്, ക്യാപ്റ്റൻ കെനസ് സുനിൽ ജോസഫ്), സെന്റ് പയസ് ടെൻത്(കൈനകരി എസ്എച്ച്ബിസി ആൻഡ് ആറൻമുള ടിപിബിസി, ക്യാപ്റ്റൻ സണ്ണിച്ചൻ), കരുവാറ്റ ശ്രീവിനായകൻ(കുമരകം നവധാര ബോട്ട്ക്ലബ്-ക്യാപ്റ്റൻ ജിനോയ് സുകുമാരൻ), തേർഡ് ലൂസേഴ്സ് ഫൈനലിൽ ആനാരി പുത്തൻചുണ്ടൻ(കൈനകരി എസ്എൻബിസി, ക്യാപ്റ്റൻ റ്റി.പി. റോയി), ആയാപറന്പ് വലിയ ദിവാൻജി(കൊല്ലം ജീസസ് ബോട്ട്ക്ലബ്, ക്യാപ്റ്റൻ വി. സജീവ്), ശ്രീ ഗണേശൻ(ഹരിപ്പാട് ന്യൂ ടൗണ്ബോട്ട് ക്ലബ്, ക്യാപ്റ്റൻ ജി. ഗോപകുമാർ), ചെറുതന(കുപ്പപ്പുറം പള്ളാത്തുരുത്തി യംഗ് മെൻസ് ബോട്ടക്ലബ്, ക്യാപ്റ്റൻ റ്റി.പി. രാജു) എന്നിവർ യഥാക്രമം ആദ്യ നാലുസ്ഥാനങ്ങൾ നേടി.
ഇരുട്ടുകുത്തി സി-ഗ്രേഡിൽ താന്തോന്നിത്തുരുത്ത് കൊച്ചിൻടൗണ് ടിബിസി തുഴഞ്ഞ ചെറിയ പണ്ഡിതൻ ജേതാവായി. ശ്രീമുരുകൻ, ജിബി തട്ടകൻ, ഹനുമാൻ നന്പർ-2 എന്നിവർ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലെത്തി. ഇരുട്ടുകുത്തി ബിഗ്രേഡിൽ ഗോതുരുത്ത് പുത്രനാണ് ജേതാവായത്. തുരുത്തിപ്പുറം രണ്ടാമതും പുത്തൻപറന്പിൽ മൂന്നാമതും ഡാനിയേൽ നാലാമതുമായി. ചുരുളൻ വിഭാഗത്തിൽ കോടിമത, വേലങ്ങാടൻ, മൂഴി, വേങ്ങൽ പുത്തൻവീടൻ എന്നിവർ ആദ്യ നാലുസ്ഥാനങ്ങളിലെത്തി. വെപ്പ് ബി-ഗ്രേഡിൽ പി.ജി. കരിപ്പുഴ, പുന്നത്ര പുരയ്ക്കൽ, ഏബ്രഹാം മുന്നുതൈക്കൽ എന്നിവർ ആദ്യമൂന്നുസ്ഥാനക്കാരായി. ഇരുട്ടുകുത്തി എ-ഗ്രേഡിൽ തുരുത്തിത്തറ, മൂന്നുതൈയ്ക്കൽ, ഡായി നന്പർ വണ്, പടക്കുതിര എന്നിവരാണ് ആദ്യ നാലുസ്ഥാനക്കാർ. വെപ്പ് എ -ഗ്രേഡിൽ അന്പലക്കടവൻ ജേതാവായപ്പോൾ, ഷോട്ട് പുളിക്കത്ര, ചെത്തിക്കാടൻ, കോട്ടപ്പറന്പൻ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങൾ കൈയ്യടക്കി. സമാപനസമ്മേളനത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ട്രോഫികൾ വിതരണം ചെയ്തു.
ഓളപ്പരപ്പിലെ ഒളിന്പിക്സ ്: ആവേശം വാനോളം, ആഹ്ളാദം കടലോളം
10:20 PM Nov 10, 2018 | Deepika.com