രാജാക്കാട്: ഹൈറേഞ്ച് മേഖലയിൽ കല്ല്, മണൽ, മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ ആവശ്യത്തിന് ലഭ്യമല്ലാതെ വരുന്നതുമൂലം ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്നതായി ആക്ഷേപമുയരുന്നു.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം ഇറക്കാത്തതിനാലാണ് ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് മൂലം പരിസ്ഥിതി അനുമതി ലഭിക്കാത്തതും പാറഖനനം, മണൽ വാരൽ, മണ്ണെടുപ്പ് എന്നിവയെല്ലാം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചതും.
കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം കരട് വിജ്ഞാപനം 2013 നവംബർ 14 നാണ് ഇറക്കിയത്. കരട് വിജ്ഞാപനത്തിന്റെ അഞ്ചു വർഷ കാലാവധി 2018 നവംബർ 13നു അവസാനിക്കാനിരിക്കെ ചില സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകാത്തതിന്റെ പേരിൽ അന്തിമ റിപ്പോർട്ട് ഉടൻ ഇറങ്ങാൻ സാധ്യതയില്ല. നിർമാണ വസ്തുക്കൾ ലഭിക്കാതായതോടെ ഹൈറേഞ്ചിൽ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണവും പ്രതിസന്ധിയിലാകുകയാണ്.
കരാർ കാലാവധി തീർന്നിട്ടും പല റോഡുകളുടെയും പണി പൂർത്തീകരിച്ച് നൽകാൻ കരാറുകാർക്ക് സാധിച്ചിട്ടില്ല. നിരവധി ക്വാറികൾ പ്രവർത്തിച്ചിരുന്ന ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ വളരെകുറച്ചെണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളു. പർച്ചേസ് റേറ്റ് വർധിപ്പിച്ച് നൽകാത്തതിനാൽ അടുത്ത ജില്ലകളിൽ നിന്നും ഉയർന്ന വാഹനവാടക നൽകി നിർമാണ വസ്തുക്കൾ എത്തിക്കാനാകുന്നില്ല. എം.സാൻഡ്- 65, ഗ്രാവൽ - 40 , പാറപ്പൊടി - 39 , മെറ്റൽ - 35, കരിങ്കല്ല് - 23 എന്നിങ്ങനെയാണ് ഒരു ചതുരശ്രയടിക്ക് ക്വാറിയിൽ നൽകേണ്ട വില. ഹൈറേഞ്ചിലെ സമീപത്തുള്ള ക്വാറികളിൽ നിന്നും ചതുരശ്രയടിക്ക് 20 രൂപ വാഹന വാടക നൽകേണ്ടി വരുന്പോൾ സമീപ ജില്ലകളിൽ നിന്നുമെടുക്കുന്ന വസ്തുക്കൾക്ക് 40ൽ കൂടുതൽ രൂപ വാഹന വാടകയിനത്തിൽ നൽകേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് കാരണം.
പത്തു വർഷത്തെ പാട്ടക്കരാറിലും ഒരു വർഷത്തെ പെർമിറ്റിലുമാണ് ക്വാറികൾക്ക് ലൈസൻസ് നൽകുന്നത്. ഒരു വർഷ പെർമിറ്റ് കുറേ വർഷങ്ങളായി നൽകുന്നില്ലാത്തതിനാൽ അത്തരം ക്വാറികളുടെ പ്രവർത്തനം നിലച്ചു.
10 വർഷക്കാലവധിയുള്ള പാട്ടക്കരാർ ലൈസൻസ് 2013നു ശേഷം നൽകിയിട്ടില്ല. അതിനു മുന്പ് ലഭിച്ച ക്വാറികളിൽ ചിലതു മാത്രമാണ് ഹൈറേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നത്.
ഒരു വാഹനം ഒരു ദിവസം മുഴുവൻ കിടന്നാലേ ഒരു ലോഡ് ക്രഷർ ഉത്പ്പന്നം ലഭിക്കുകയുള്ളു. ജനപ്രതിനിധികൾ ഇടപെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തി അടിയന്തരമായി പ്രശ്ന പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ഹൈറേഞ്ചിൽ തകർന്നു കിടക്കുന്ന റോഡുകളുടേയും പാലങ്ങളുടെയും പുനർനിർമാണങ്ങളും ലൈഫ് ഭവന പദ്ധതിയുമെല്ലാം പ്രതിസന്ധിയിലാകും.
നിർമാണ സാമഗ്രികളുടെ അഭാവം കരാർ ജോലികൾ വൈകുന്നു
10:10 PM Nov 10, 2018 | Deepika.com