നെടുങ്കണ്ടം: തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് ഉടുന്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എം.എം.മണിയുടെ നെടുങ്കണ്ടത്തെ ഓഫീസിലേക്ക് നാളെ മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെയും റോഡുകൾ തകർന്നു കിടക്കുകയാണ്. മന്ത്രിയുടെയും എംപിയുടെയും ചിത്രങ്ങൾ നിറഞ്ഞ റോഡ് വികസന പദ്ധതികളുടെ ഫ്ളക്സ് ബോർഡുകൾ വഴിയരികിൽ നിരത്തിയതല്ലാതെ ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. കഴിഞ്ഞ പ്രളയത്തിനു മുന്പുതന്നെ ഹൈറേഞ്ചിലെ ഒട്ടുമിക്ക റോഡുകളും തകർന്നിരുന്നു. എന്നാൽ പ്രളയം മൂലം എല്ലാ റോഡുകളും തകർന്നവെന്ന് വരുത്തി തീർത്താണ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണവുമായി മന്ത്രിയും കൂട്ടരും നടക്കുന്നത്.
ഈട്ടിത്തോപ്പ് - കട്ടപ്പന, നാലുമുക്ക് - കൊച്ചുതോവാള, കട്ടപ്പന - ഇരട്ടയാർ - നെടുങ്കണ്ടം, ഉടുന്പൻചോല - രാജാക്കാട്, രാജാക്കാട് - പൂപ്പാറ തുടങ്ങി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നുപോലും സഞ്ചാര യോഗ്യമല്ല. രാവിലെ 10ന് നടക്കുന്ന മാർച്ചും ധർണയും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.ആർ സുകുമാരൻ നായർ, ജോയി ഉലഹന്നാൻ, അജയ് കളത്തൂകുന്നേൽ, സാബു പൂവത്തിങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
റോഡുകളുടെ തകർച്ച; നാളെ കർഷക കോണ്ഗ്രസ് മാർച്ച്
10:09 PM Nov 10, 2018 | Deepika.com