ചിന്നാർ വന്യ ജീവി സങ്കേതത്തിനുള്ളിൽ വച്ചാണ് മറയൂർ പട്ടിക്കാട് സ്വദേശി നാഗരാജിന്(46) പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിലാഷ് ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ നാഗരാജിന്റെ കൈക്കും കാലിനും നെഞ്ചിനും സാരമായി പരിക്കേറ്റു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒൻപതോടെ ചിന്നാർ വനത്തിനുള്ളിൽ ചന്പക്കാട് ഗോത്രവർഗ കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണം ഉണ്ടായത്. വന്യ ജീവി സങ്കേതത്തിനുള്ളിൽ ചുങ്കം പ്രൊട്ടക്ഷൻ ക്യാന്പിൽ ജോലികഴിഞ്ഞ് മടങ്ങും വഴിയാണ് ഇരുവരും ആനയുടെ മുൻപിൽപ്പെട്ടത്.
ഇവരുടെ നേരെ ഓടിയടുത്ത ആനയെ കണ്ട് രണ്ടു പേരും രണ്ടു ഭാഗത്തേക്ക് ഓടി. നാഗരാജിനെ പിൻതുടർന്ന ആന തുന്പികൈ കൊണ്ട് അടിച്ചുവീഴ്ത്തി. മുൾപടർപ്പിനുളളിലേക്ക് വീണ നാഗരാജിനെ പിന്നിട് ആക്രമിക്കാതെ അഞ്ചു മിനിട്ട് സമീപത്ത് നിലയുറപ്പിച്ച ശേഷം പിൻമാറുകയായിരുന്നു. പരിക്കേറ്റ നാഗരാജിനെ കുടിക്ക് സമീപത്തുണ്ടായിരുന്ന ബൈക്കിൽ ചന്പക്കാട്ടിൽ എത്തിച്ച് വനം വകുപ്പ് വാഹനത്തിൽ മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ഇരുപതു വർഷത്തോളമായി വനംവകുപ്പിൽ താത്കാലിക വാച്ചറാണ് നാഗരാജ്.
മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്
10:09 PM Nov 10, 2018 | Deepika.com