ക്ഷേത്ര പ്രവേശന വിളംബര വാർഷികം; സാംസ്കാരിക സദസ് സംഘടിപ്പിച്ചു
10:09 PM Nov 10, 2018 | Deepika.com
തൊടുപുഴ: ആധുനിക കേരളം സൃഷ്ടിക്കുന്നതിൽ നവോത്ഥന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പങ്ക് നിസ്തുലമായിരുന്നെന്ന് കവി എഴാച്ചേരി രാമചന്ദ്രൻ. തൊടുപുഴയിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ചു ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പുരാരേഖ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസിൽ വിഷായവതരണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തിൽ സമൂഹത്തിന്റെ പൊതുബോധത്തെ നല്ലരീതിയിൽ രൂപപ്പെടുത്തുന്നതിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രം ദിശാബോധം നൽകിയിട്ടുണ്ടെന്ന് സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്ത ജോയ്സ് ജോർജ് എംപി പറഞ്ഞു. ജില്ലാ കളക്ടർ കെ. ജീവൻ ബാബു അധ്യക്ഷത വഹിച്ചു. സി.കെ. വിദ്യാസാഗർ , ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൾ റഷീദ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ഇ.ജി. സത്യൻ, താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻപി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.