മൂന്നാർ:പ്രളയക്കെടുതിയിൽ വീട് പൂർണമായി തകർന്ന കുടംബത്തെ സർക്കാർ സഹായം നൽകാതെ അവഗണിക്കുന്നതായി പരാതി. ദേവികുളം സ്വദേശിയായ അയ്യപ്പനും കൈക്കുഞ്ഞുമടങ്ങുന്ന കുടുംബമാണ് കയറികിടക്കാൻ ഇടമില്ലാതെ പെരുവഴിയിലായിരിക്കുന്നത്. സബ് കളക്ടറെ നേരിൽക്കണ്ട്പരാതി നൽകിയിട്ടും സ്ഥലം സന്ദർശിക്കാൻ പോലും തയാറായിട്ടില്ലെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കലിതുള്ളിയ കാലവർഷത്തിലാണ് ദേവികുളം ആർഡി ഒ ഓഫീസിന് ഇരുനൂറു മീറ്റർ അകലെ പി എച്ച് സി റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. അയ്യപ്പന്റെ വീടിന്റെ പിൻഭാഗത്തുനിന്നുമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അയ്യപ്പൻ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറിയിരുന്നു.
പിറ്റേദിവസം മണ്ണിടിച്ചിലിൽ വീട് പൂർണമായും തകരുകയും ചെയ്തു. പൂർണ ഗർഭിണിയായ ഭാര്യ രേഖയും മൂത്തമകകൻ പരിചരണും തമിഴ്നാട്ടിലെ ആശുപത്രിയിലായിരുന്നു. അയ്യപ്പന്റെ വീടും ഇതിന് താഴ്വശത്തുള്ള രണ്ട് വീടുകളും പൂർണമായും മണ്ണിടിച്ചിലിൽ നശിക്കുകയും ചെയ്തു. മാത്രവുമല്ല താഴ് വശത്തുണ്ടായിരുന്ന വീടിനു മുകളിലേക്ക് കല്ലും മണ്ണും പതിച്ച് പ്ലസ് ടു വിദ്യാർഥിയായ ഉമേഷ് കൃഷ്ണനും മധ്യവയസ്കനായ അൻപയ്യനും മരണമടയുകയും ചെയ്തിരുന്നു.പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പ്രായമായ കൈക്കുഞ്ഞുമായി അയ്യപ്പന്റെ ഭാര്യ ദുരിതാശ്വാസ ക്യാന്പിലേക്കാണ് എത്തിയത്. ക്യാന്പ് പിരിച്ചുവിട്ടതോടെ ഇവർക്ക് താത്ക്കാലികമായി തങ്ങുന്നതിന് പൊലീസ് ക്വാർട്ടേഴ്സ് നൽകിയിരുന്നു.
നിലവിൽ ഇവിടെ നിന്നു മാറുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അപേക്ഷ നൽകിയിട്ടും റവന്യൂ വകുപ്പ് തയാറാക്കിയ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ പരാതിയുമായി അയ്യപ്പൻ ദേവികുളം സബ്കളക്ടറുടെ ഓഫീസിലെത്തിയത്.വീട് തകർന്ന ഭാഗത്തെ ചിത്രങ്ങളടക്കം ഹാജരാക്കിയിട്ടും അധികൃതർ ഇതു നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ക്വാർട്ടേഴിസിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ നിർദന കുടുംബം കൈക്കുഞ്ഞുമായി എവിടേക്ക് പോകുമെന്ന ആശങ്കയിലാണ്. നിലവിൽ പുതിയ സബ്കളക്ടർ എത്തുന്പോൾ തങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.
പ്രളയം: വീടുതകർന്ന കുടുംബം കൈക്കുഞ്ഞുമായി തെരുവിൽ
10:07 PM Nov 10, 2018 | Deepika.com