കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉദ്യോഗസ്ഥരും കരാറുകാരും കഠിനപ്രയത്നത്തിൽ. തീർഥാടകർ കൂടുതലായി എത്തുന്ന പ്രധാന റോഡുകളുടെ നിർമാണം പലർക്കായി കരാർ നൽകിയിരിക്കുകയാണ്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ കൂടുതലും ആശ്രയിക്കുന്നത് ദേശീയ പാതയിലെ കുമളി- മുണ്ടക്കയം-എരുമേലി റോഡാണ്. 15ന് മുന്പ് റോഡ് ടാറിംഗ് പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഏറ്റവും കൂടുതൽ തകർന്ന കൊടികുത്തി മുതൽ പുല്ലുപാറ വരെ ടാറിംഗ് പൂർത്തിയാക്കിയശേഷം ബാക്കി ഭാഗങ്ങളിൽ കുഴി അടയ്ക്കൽ മാത്രം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. കൊടികുത്തി മുതൽ മുണ്ടക്കയം ടൗൺ വരെ ഇതിനു ശേഷമാണ് ടാറിംഗ് നടത്തുന്നത്. ഇതോടൊപ്പം റോഡിന്റെ ഇരുസൈഡുകളിലെയും കാടുകൾ തെളിക്കുന്ന ജോലികളും നടക്കുന്നുണ്ട്.
എന്നാൽ, കേരളത്തെ വിഴുങ്ങിയ മഴക്കെടുതിയിൽ തകർന്ന സംരക്ഷണ ഭിത്തികളുടെ നിർമാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കൊടികുത്തി ചാമപ്പാറ വളവുമുതൽ കുമളി അടുത്തുവരെ പലയിടങ്ങളിലായി സംരക്ഷണഭിത്തികൾ തകർന്നിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനായി റോഡിന്റെ പല ഭാഗങ്ങളിലും ക്രാഷ്ബാരിയറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവയിൽ പലതും സംരക്ഷണഭിത്തി തകർന്നതോടെ നശിച്ചനിലയിലാണ്. കുട്ടിക്കാനം മുതൽ മുപ്പത്തഞ്ചാംമൈൽ വരെ അഗാധമായ കൊക്കയാണ്. കൂടാതെ കുത്തനെയുള്ള കയറ്റവും വലിയ വളവുകളും ഇപ്പോഴും ഡ്രൈവർമാരുടെ പേടി സ്വപ്നമാണ്. പരിചയമില്ലാത്ത ഡ്രൈവർമാരായിരിക്കും തീർഥാടനക്കാലത്ത് വാഹനങ്ങളുമായി വരുന്നത്.
മോട്ടോർ വാഹനവകുപ്പ് തീർഥാടകർക്ക് ആശ്വാസം
അപകടങ്ങൾ വർധിച്ചതോടെ മോട്ടോർവാഹന വകുപ്പിന്റെ സേവനം തീർഥാടകർക്ക് ഏറെ ആശ്വാസമാണ്. പല സോണുകളായിട്ടാണ് ഇവരുടെ സേവനം. തീർഥാടകരുടെ ഏതാവശ്യവും ഇവരെ അറിയിച്ചാൽ സഹായത്തിനായി എത്തും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്ത് നൽകാനും സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.
കുട്ടിക്കാനത്ത് എത്തുന്ന തീർഥാടകരുടെ വാഹനങ്ങളും മറ്റ് വാഹനങ്ങളും പിടിച്ചിടും. തുടർന്ന് വാഹനങ്ങൾ വരുന്നതനുസരിച്ചാണ് യാത്ര തുടരുന്നത്. തീർഥാടകരുടെ വാഹനത്തിന്റെ മുന്പിൽ മോട്ടോർ വകുപ്പിന്റെ വാഹനമുണ്ടായിരിക്കും. ഓവർടേക്ക് ചെയ്യാൻ അനുവദിക്കുകയില്ല. ഈ നടപടിയിലൂടെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല, തീർഥാടകർക്ക് വഴി തെറ്റുകയുമില്ല.
ദൂരം കുറഞ്ഞ റോഡുകൾ തകർന്നു തന്നെ
കുമളി വഴി വരുന്ന ശബരിമല തീർഥാടകർക്ക് കുറഞ്ഞ ദൂരത്തിൽ എരുമേലിയിലും ശബരിമലയിലും എത്താവുന്ന പാതകളിൽ പലതും കുണ്ടും കുഴിയുമായി കിടക്കുകയാണ്.
ഈ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ യാതൊരു നടപടിയുമില്ല. കന്നി അയ്യപ്പൻമാരുള്ള തീർഥാടകരാണ് എരുമേലിലെത്തി പേട്ട തുള്ളി ശബരിമലയ്ക്ക് പോകുന്നത്. അല്ലാത്ത തീർഥാടകർ മുപ്പത്തഞ്ചാം മൈൽ- വണ്ടൻപതാൽ കോരുത്തോട് റോഡുവഴി കുഴിമാവിലെത്തും. ഇടുങ്ങിയ ഭാഗത്ത് വാഹനങ്ങൾ സാവകാശം തിരിയുന്നതിനാൽ മുപ്പത്തഞ്ചാംമൈലിൽ ഗതാഗത തടസവും ഉണ്ടാകുന്നത് പതിവാണ്.
മറ്റൊരു റോഡായ കരിനിലം- പുഞ്ചവയൽ- 504 കോളനി വഴി കുഴിമാവിലെത്തി ഇവിടെ നിന്നും കാളകെട്ടി വഴി ശബരിമലയിലേക്ക് പോകാം. രണ്ടു റോഡുകളിലൂടെയുമുള്ള യാത്ര ദുഷ്കരമാണ്. വണ്ടൻപതാൽ റോഡിന്റെ പലഭാഗങ്ങളിലും വീതി കൂട്ടിയെങ്കിലും ചില ഭാഗത്ത് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ ആരംഭത്തിൽ തന്നെയുള്ള മുപ്പത്തഞ്ചാം മൈൽ പാലത്തിലൂടെ ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാൻ കഴിയുകയുള്ളു.
പാലത്തിന് വീതി കൂട്ടുമെന്ന് ജനപ്രതിനിധികൾ പല തവണ പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നുമായിട്ടില്ല. വണ്ടൻപതാൽ വഴി കടന്നു പോകുകയാണെങ്കിൽ തീർഥാടകവാഹനങ്ങൾക്ക് മുണ്ടക്കയം, പുത്തൻചന്ത എന്നിവിടങ്ങൾ ഒഴിവാക്കി മുണ്ടക്കയം -കോരുത്തോട് റോഡിലെ വണ്ടൻപതാൽ ജംഗ്ഷനിൽ എത്താം. കൂടാതെ മൂന്നു കിലോമീറ്റർ ദുരം ലാഭിക്കുകയും ചെയ്യാം. ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യും.
കഴിഞ്ഞ വർഷത്തെ തീർഥാടനക്കാലത്ത് വണ്ടൻപതാൽ റോഡുവഴി വാഹനങ്ങളുടെ ഒഴുക്കായിരുന്നു.
ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ ദൃതഗതിയിൽ
09:57 PM Nov 10, 2018 | Deepika.com