ബന്തടുക്ക: സിപിഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറിക്കുനേരേ സിപിഎം വധശ്രമം. സിപിഐ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി പി.പി.ചാക്കോയ്ക്ക് നേരേയാണ് വധശ്രമമുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ ചാക്കോയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ കുറ്റിക്കോല്‍ പഞ്ചായത്തംഗം എച്ച്.നിര്‍മലകുമാരി പാര്‍ട്ടി അംഗത്വം രാജിവച്ചതിനു പിന്നാലെ നിർമലകുമാരിയുമായി സംസാരിക്കാനെത്തിയപ്പോഴാണ് മർദനമേറ്റത്.
സംഭവത്തെക്കുറിച്ച് ചാക്കോ പറയുന്നതിങ്ങനെ ''വ്യാഴാഴ്ച വൈകുന്നേരം സിപിഐ ജില്ലാ കൗണ്‍സിലംഗം പി.ഗോപാലന്, മണ്ഡലം കമ്മിറ്റിയംഗം ഗോപാലകൃഷ്ണന്, ബേബി സി.നായര്‍ എന്നിവര്‍ക്കൊപ്പം താൻ നിര്മലകുമാരിയുടെ വീട്ടിനടുത്തുള്ള കല്യാണകൃഷ്ണന്റെ വീട്ടില്‍വച്ച് പഞ്ചായത്ത് മെമ്പറും ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോപിനാഥന്റെയും മുന്‍ ഏരിയാ സെക്രട്ടറി സി.ബാലന്റെയും നേതൃത്വത്തിലുള്ള 30 ഓളം സിപിഎം പ്രവര്‍ത്തകര്‍ എത്തി തങ്ങളെ ഭീഷണിപ്പെടുത്തി. കല്യാണകൃഷ്ണന്റെ വീട്ടില്‍നിന്ന് ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടെങ്കിലും തന്റെ വീട്ടില്‍ വന്നവരെ ഇറക്കിവിടാന്‍ നിങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ വീട്ടുടമസ്ഥന് സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍നിന്ന് പുറത്താക്കി. നിര്മലകുമാരിയുമായി സംസാരിച്ചതിന് ശേഷം തിരിച്ചുവരുന്നതിനിടെ വീണ്ടും സിപിഎം പ്രവര്‍ത്തകര്‍ സിപിഐ നേതാക്കളെ തടയുകയും തങ്ങളുടെ കോട്ടയില്‍ വന്നാല്‍ കാല് തല്ലിയൊടിക്കുമെന്നും ആക്രോശിച്ചു.
ഇതിനിടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജനാര്ദനന് തന്നെ കല്ലു കൊണ്ട് തലയ്ക്കടിക്കുകയും മറ്റു നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുകയായിരുന്നു.''തലയ്ക്കു പരിക്കേറ്റ ചാക്കോയെ പാർട്ടിപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിക്കോലില്‍ സിപിഐ ലോക്കൽ സെക്രട്ടറിക്കു നേരേ വധശ്രമം
01:40 AM Nov 10, 2018 | Deepika.com