രാജാക്കാട്: ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കള്ളിമാലി വ്യൂപോയിന്റിലെ റോഡ് കട്ടിംഗിൽ വേരുകൾ പുറത്തേക്ക് തള്ളി അപകടഭീഷണി ഉയർത്തിനിൽക്കുന്ന വൻ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ഉണങ്ങി ദ്രവിച്ചതടക്കമുള്ള നിരവധി മരങ്ങളാണ് 11 കെവി വൈദ്യുത ലൈനുകൾക്കടക്കം ഭീഷണിയായി നിൽക്കുന്നത്.
പൊൻമുടി ജലാശത്തിന്റെ വിദൂരദൃശ്യങ്ങളും നിലയ്ക്കാത്ത തണുത്ത കാറ്റുമുള്ള പ്രദേശത്തേക്ക് അനുദിനം ട്രക്കിംഗ് ജീപ്പുകളിലും മറ്റുമായി നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇവിടെയെത്തുന്ന വാഹനങ്ങളടക്കം നിർത്തിയിടുന്നതിനു സമീപത്തായാണ് ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിലുള്ള വൻ മരങ്ങൾ ഉണങ്ങിനിൽക്കുന്നത്.
മരങ്ങൾ മുറിച്ചുനീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മരം മുറിച്ചുനീക്കുന്നതിന് ആവശ്യമായ ഫണ്ടില്ലെന്നതാണ് വനംവകുപ്പിന്റെ വിശദീകരണം. വനംവകുപ്പ് മരംമുറിക്കുന്നതിന് പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുവേണ്ട നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയില്ല
10:02 PM Nov 08, 2018 | Deepika.com