വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന് തറക്കല്ലിടുമെന്നു ജില്ലാ കളക്ടർ അറിയിച്ചതായി താലൂക്ക് വികസനസമതി യോഗത്തിൽ തഹസിൽദാർ പി.കുഞ്ഞിക്കണ്ണൻ അറിയിച്ചു.
11. 79 കോടി അടങ്കൽ തുകയുള്ള സിവിൽസ്റ്റേഷന് 3615. 78 ചതുരശ്രയടി വിസ്തൃതി ഉണ്ടായിരിക്കും. താലൂക്ക് വികസന യോഗത്തിൽ സ്ഥാപന മേധാവികൾ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജില്ലാകളക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്നും അദേഹം അറിയിച്ചു. സ്ഥാപന മേധാവികൾക്ക് പകരം ആൾ വരണമെങ്കിൽ പ്രത്യേക ഉത്തരവ് പ്രകാരം മാത്രമേ പാടുള്ളൂ.
ഏകീകരിച്ച വിലയല്ല ഹോട്ടലുകളിൽ ഈടാക്കുന്നതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. താലൂക്ക്പരിധിയിലെ ഹോട്ടലുടമകളുടെ യോഗം വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ തീരുമാനമാക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ്, സിവിൽ സപ്ലൈസ്, പഞ്ചായത്ത് എന്നിവ സംയുക്തമായി ചേർന്ന് റെയ്ഡ് നടത്താൻ തീരുമാനിച്ചു.
അനധികൃത ക്വാറികളിൽ പരിശോധനകൾക്കുശേഷം 19 ക്വാറികൾക്കെതിരെ കേസെടുത്തു. 4,30,000 രൂപ പിഴ ഈടാക്കിയെന്ന് തഹസിൽദാർ അറിയിച്ചു. നിലവിൽ മലയോര ഹൈവേയുടെ ബന്ധപ്പെടാത്ത കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പടുപ്പ്-ചിറ്റാരിക്കാൽ റോഡ് സ്റ്റേറ്റ് ഹൈവേ നിലവാരത്തിൽ വികസിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 20 വർഷത്തോളം പഴക്കമുള്ള അപകടാവസ്ഥയിലുള്ള വെള്ളരിക്കുണ്ട് കക്കയം ക്രോസ്ബാർ-കം-ട്രാക്ടർവേ ഫൈബർ പലകയിട്ടു പുനർനിർമിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
യോഗത്തിൽ പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി.രാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. രാധാമണി, ത്രേസ്യാമ്മ ജോസഫ്, പി.ജി.മോഹനൻ എന്നിവരും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ സി.പി.ബാബു, എം.വി.കൃഷ്ണൻ, ബാബു കോഹിനൂർ, നന്ദകുമാർ പി.ടി.ചാക്കോ, ടി.എം.മോഹനൻ, കെ.എ.ജോസഫ്, ലക്ഷ്മണഭട്ട്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വെള്ളരിക്കുണ്ട് മിനിസിവിൽ സ്റ്റേഷൻ ശിലാസ്ഥാപനം ഈ മാസം
01:32 AM Nov 07, 2018 | Deepika.com