നെടുങ്കണ്ടം: തൂക്കുപാലത്തിനുസമീപം പുഷ്പക്കണ്ടത്തുനിന്നും നന്നങ്ങാടി കണ്ടെത്തി. ചിത്രപണികൾ ആലേഖനംചെയ്ത വലിയ നന്നങ്ങാടിയാണ് ലഭിച്ചത്. പുരതാനകാലത്ത് പ്രദേശം വലിയ ജനവാസ മേഖലയായിരുന്നു എന്നതിന്റെ സൂചനയാണിത്.
പുഷ്പകണ്ടം ഹൈദർമെട്ടിനുസമീപം പള്ളിത്താഴത്ത് മുഹമ്മദ് കുഞ്ഞിന്റെ പുരയിടത്തിൽനിന്നുമാണ് നന്നങ്ങാടി ലഭിച്ചത്. ഇവരുടെ വീട്ടിലേക്കുള്ള ഇടവഴിയിൽ കുടത്തിനോട് സാദൃശ്യം തോന്നുന്ന വസ്തു കണ്ടതിനെതുടർന്ന് നാട്ടുകാർചേർന്ന് മണ്ണ് കുഴിച്ച് പരിശോധിക്കുകയായിരുന്നു.
ഒന്നരമാസംമുന്പാണ് മണ്കുടത്തിനോടു സാദൃശ്യംതോന്നുന്ന വസ്തുവിന്റെ മുകൾ ഭാഗം റോഡിനുമുകളിൽ കാണപ്പെട്ടത്. അതിശക്തമായ മഴക്കാലത്ത് റോഡിലെ മേൽമണ്ണ് ഒലിച്ചുപോയതോടെ നന്നങ്ങാടിയുടെ മുകൾഭാഗം മണ്ണിനുമുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ മണ്ണ് നീക്കംചെയ്ത് പരിശോധന നടത്തി. നന്നങ്ങാടിയുടെ വായ ഭാഗത്തിന് മൂന്നടിയോളം വ്യാസമുണ്ട്. സാമാന്യത്തിലധികം വലുപ്പവുമുണ്ട്. കുടത്തിൽ വിവിധ ചിത്രപണികളും ആലേഖനം ചെയ്തിട്ടുണ്ട്. സമീപത്തെ മരങ്ങളുടെ വേരുകൾ ഇറങ്ങി കുടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൂർണമായും നശിച്ചുപോകാതിരിക്കുന്നതിനായി ഇതിനുചുറ്റും വലിയ വ്യാസത്തിൽ കുഴിതീർത്ത് മണിക്കൂറുകളോളം പരിശ്രമിച്ചാണ് നന്നങ്ങാടി പുറത്തെടുത്തത്. സമീപത്തെ പുരയിടത്തിൽനിന്നും വർഷങ്ങൾക്കുമുൻപ് ചെറിയ നന്നങ്ങാടി ലഭിച്ചിട്ടുണ്ട്. പുഷ്പക്കണ്ടം, രാമക്കൽമേട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നും നിരവധി നന്നങ്ങാടികളും പുരാതനകാലത്ത് മനുഷ്യർ ഉപയോഗിച്ചതെന്നു കരുതുന്ന നിരവധി ഉപകരണങ്ങളും മുന്പ് ലഭിച്ചിട്ടുണ്ട്. ഏതാനും വർഷംമുന്പ് മുണ്ടിയെരുയ്ക്കു സമീപത്തുനിന്ന് ശംഖിന്റെ ചിത്രം ആലേഖനംചെയ്ത നന്നങ്ങാടി അധികം കേടുപാടുകൂടാതെ ലഭിച്ചിരുന്നു.
പുഷ്പക്കണ്ടത്ത് നന്നങ്ങാടി കണ്ടെത്തി
10:11 PM Nov 06, 2018 | Deepika.com