വെള്ളമുണ്ട: ജില്ലയിലുണ്ടായ കനത്ത പ്രളയത്തെ തുടർന്ന് അടച്ചു പൂട്ടിയ ജില്ലയിലെ കരിങ്കൽ ക്വാറികൾ തുറക്കുന്നതിന് മുന്പായി ഉടമകൾ വാഗ്ദാനം ചെയ്ത വിലക്കുറവ് നടപ്പായില്ല. നിർമാണ പ്രവൃത്തികൾക്ക് കരിങ്കൽ ഉത്പന്നങ്ങൾ വേണമെന്നിരിക്കെ ക്വാറികൾ തുറക്കാനനുവദിച്ചാൽ സർക്കാർ പ്രവൃത്തികൾക്ക് വിലയിൽ കുറവ് വരുത്തി ഉത്പന്നങ്ങൾ നൽകാമെന്നായിരുന്നു ക്വാറിയുടമകൾ അറിയിച്ചത്. എന്നാൽ ആറ് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയപ്പോൾ നേരത്തെയുണ്ടായിരുന്ന വിലയിൽ വർധനവ് വരുത്താനാണ് ഉടമകൾ ശ്രമിക്കുന്നത്.
ടിപ്പർ ഉടമകളുടെ പ്രതിഷേധത്തിനൊടുവിലാണ് വർധനവ് പിൻവലിച്ചത്. ജില്ലാ ഭരണകൂടം വില ഏകീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അതുമുണ്ടായില്ല. ഇതര ജില്ലകളിൽ നിന്നുമെത്തിക്കുന്ന കരിങ്കൽ ഉത്പന്നങ്ങളേക്കാൾ ഉയർന്ന നിരക്കാണ് ജില്ലയിലെ ഉടമകൾ ഈടാക്കുന്നത്. അര ഇഞ്ച് മെറ്റലിന് അടിക്ക് 40 ഉം 42 ഉം രൂപ ജില്ലയിലെ ക്വാറിയുടമകൾ ഈടാക്കുന്പോൾ ഇതേ ഉത്പന്നത്തിന് മുക്കത്ത് 30 രൂപയോളം മാത്രമാണ് വില. കരിങ്കല്ലിന് നിലവിൽ 3250 മുതൽ 3500രൂപ വരെയാണ് ക്വാറിയുടമകൾ ഒരു ലോഡിന് ഈടാക്കുന്നത്. ഇതോടെ ജില്ലയിൽ സർക്കാർ നിർമാണ പ്രവൃത്തികളുടെ പേരിൽ പുനരാരംഭിച്ച കരിങ്കൽ ക്വാറികളൊന്നും തന്നെ നിർമാണ മേഖലയ്ക്ക് ഗുണമുണ്ടാക്കിയില്ല. റോഡുപണികൾ ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
തലപ്പുഴ-പേര്യ, മാനന്തവാടി-ചെറുപുഴ, പാണ്ടിക്കടവ്-രണ്ടേ നാൽ, തരുവണ-നിരവിൽപ്പുഴ തുടങ്ങിയ റോഡുകളുടെ പ്രവർത്തികളെല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഒന്നര ഇഞ്ച്, മെറ്റൽ എന്നിവ ഇപ്പോൾ ജില്ലയിൽ കൊണ്ടുവരുന്നത്.
നിർമാണ പ്രവൃത്തികൾ ഇഴയുന്നു
11:52 PM Nov 05, 2018 | Deepika.com