വൈക്കം: വൈക്കം ഉല്ലല എൻഎസ്എസ് സ്കൂളിൽ നിന്നു ലാപ്ടോപ്പുകൾ അപഹരിക്കുകയും സമീപത്തെ വീട്ടിൽ നിന്നു ബൈക്ക് മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മോഷ്ടാക്കളെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു. ചേർത്തല വാരനാട് വെള്ളിയാകുളത്ത് പുത്തൻപള്ളി വീട്ടിൽ റിജോ ജോസഫ് (റിജോ സെബാസ്റ്റ്യൻ -34) ആലപ്പുഴ തത്തംപള്ളി പതിനെട്ടിൽചിറ വർഗീസ് തോമസ് (ശ്യാം- 24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസം 25ന് പുലർച്ചെയാണിവർ സകൂളിന്റ മച്ചു തകർത്ത് അകത്തു കയറി താക്കോലെടുത്ത് തുറന്ന് ഓഫീസ് മുറിയിൽ നിന്നു 10 ലാപ്ടോപ്പുകൾ കവർന്നത്. ഇതിനു ശേഷം സ്കൂളിന് എതിവശത്തെ ലിറ്റിൽ ഫ്ളവർ പള്ളിയുടെ നേർച്ചപ്പെട്ടി തകർത്തു പണം കവർന്നു. പള്ളിക്കുസമീപത്തെ ചേലയ്ക്കാപള്ളി സിബിയുടെ പാഷൻ പ്രോ ബൈക്കെടുത്താണിവർ മോഷണ വസ്തുക്കളുമായി കടന്നത്. പള്ളിയിലെ സിസിടിവി ക്യാമറയിൽ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞതാണ് പോലീസിനും പിടിവള്ളിയായത്. മോഷണത്തിനു കേസെടുത്തു പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിൽ ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നിർദേശപ്രകാരം സിഐ എസ്.ബിനു, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് എഎസ് ഐമാരായ കെ.നാസർ, പി.കെ.ജോളി, എം.എൽ.വിജയപ്രസാദ്, സിപിഒ എ.അനൂപ്, സജി,പ്രകാശ് ജോർജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
റിജോ ജോസഫിനു മാരാരിക്കുളം, മുഹമ്മ, ചേർത്തല, പട്ടണക്കാട്, പൂച്ചാക്കൽസ്റ്റേഷനുകളിൽ ലാപ്പ്ടോപ്പും മറ്റും മോഷ്ടിച്ചതുമായി ബന്ധപ്പെട്ടു കേസുകളുണ്ട്. നിരവധി മോഷണ കേസുകളിൽ പ്രതിയായ വർഗീസ് തോമസും റിജോ ജോസഫും മോഷണ കേസിൽ അകപ്പെട്ട് തിരുവനന്തപുരം ജില്ലാ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. പ്രതികളിൽനിന്നു മോഷണ മുതലുകൾ കണ്ടെടുത്തു.
ഒന്നാം പ്രതി റിജോ ജോസഫ് വൈക്കം വെള്ളൂർ കാരിക്കോട് ശിവക്ഷേത്രത്തിനു സമീപത്തെ കോളനിയിൽ ഒളിവിൽ താമസിക്കുന്പോഴാണ് പോലീസിന്റെ പിടിയിലകപ്പെട്ടത്.
സ്കൂളിൽ നിന്നു മോഷ്ടിച്ച മൂന്നു ലാപ്ടോപ്പുകൾ ലക്ഷം വീടു കോളനിയിൽനിന്നും ആറെണ്ണം രണ്ടാം പ്രതി ശ്യാമിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. മോഷ്ടിച്ച ബൈക്ക് ചിങ്ങവനത്തു നിന്നുമാണ് പോലീസ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സ്കൂളിലെ മോഷണം: പ്രതികൾ പോലീസ് വലയിൽ
11:27 PM Nov 05, 2018 | Deepika.com