കുണ്ടും കുഴിയുമായി ചെറുപുഷ്പം റോഡ്; ജനപക്ഷം പ്രക്ഷോഭത്തിന്
11:04 PM Nov 05, 2018 | Deepika.com
ആർപ്പൂക്കര: പനന്പാലം- ചെറുപുഷ്പം പള്ളി റോഡിന്റെ കോലേട്ടന്പലം മുതലുള്ള ഭാഗം തീർത്തും സഞ്ചാരയോഗ്യമല്ലാതായി. ഇൗ റോഡിലൂടെ കോട്ടയം, മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് ഹൈസ്കൂൾ, എസ്എംഇ , ആർപ്പൂക്കര ഷേത്രം, നവജീവൻ, അൽഫോൻസാ ഭവൻ, കുടമാളൂർ പള്ളി, കരിപ്പൂത്തട്ട് എന്നിവടങ്ങളിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേരാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. രണ്ടു വർഷമായി പുനഃരുദ്ധാരണ പ്രവർത്തനങ്ങളൊന്നും നടക്കാത്തതിനാലാണ് റോഡ് പൂർണമായും തകരാൻ കാരണമെന്ന് ജനപക്ഷം ആർപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ വാട്ടർ അഥോറിറ്റി റോഡ് വെട്ടിക്കുഴിച്ചതും യാത്രാ ദുരിതം ഇരട്ടിയാക്കി. കോലേട്ടന്പലം മുതൽ കരിപ്പൂത്തട്ട് വരെയുള്ള റോഡ് എത്രയും വേഗം പുനരുദ്ധരിച്ചു സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പൊതുജന പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജനപക്ഷം ആർപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജെ. ജോസഫ് പുളിമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് സിറിൾ ജി. നരിക്കുഴി ഉദ്ഘാടനം ചെയ്തു. കൺവീനർ എം.സി. ജോർജ്, വിനിത പക്ഷം പ്രസിഡന്റ് ഓമന മാത്യു, സെക്രട്ടറി യു.കെ. രാജു, യുവജന പക്ഷം നിയോജക മണ്ഡലം പ്രസിഡന്റ് ബോണി, സെക്രട്ടറി ലിഷിൻ ലാൽ, തങ്കമ്മ ജോൺ, മോളി ജോണി തുടങ്ങിയവർ പ്രസംഗിച്ചു.