ഏറ്റുമാനൂർ: മണിക്കൂറുകളോളം ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി ഏറ്റുമാനൂർ ടൗണ്‍. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഏറ്റുമാനൂരിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. ടൗണിൽ നിന്നു ആരംഭിച്ച കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു.
ഇന്നലെ കെപിഎംഎസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണ്‍ ചുറ്റിയുള്ള വില്ലുവണ്ടിയാത്ര കടന്ന് പോയതിന് ശേഷമാണ് ഏറ്റുമാനൂരിൽ വലിയ ഗതാഗതകുരുക്ക് രൂപപ്പെട്ടത്.
എന്നാൽ ആഘോഷ പരിപാടികളെകുറിച്ച് മുൻകുട്ടി അറിയിച്ചിരുന്നെങ്കിലും എംസി റോഡിൽ പോസ്റ്റോഫീസിന് സമീപം റോഡ് പുനർ നിർമാണത്തിനായി റോഡ് പൊളിക്കുകയും നിർമാണ പ്രവർത്തനം നടക്കുകയും ചെയ്തതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.
നിർമാണ പ്രവർത്തനം ആരംഭിച്ചതോടെ വണ്‍വേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തി വിട്ടിരുന്നെങ്കിലും സെൻട്രൽ ജംഗ്ഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ഗതാഗത കുരുക്ക് അഴിക്കാൻ പോലീസ് വളരെ കഷ്ടപ്പെട്ടു.
ശബരിമല സീസണ് അനുബന്ധിച്ച് റോഡിൽ ഗതാഗത പരിഷ്കരണം നടത്തിയിരുന്നു. അതോടെ നഗരത്തിലെ മറ്റ് പോക്കറ്റ് റോഡുകളിലും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
മണിക്കൂറുകളോളം കുരുങ്ങി വലഞ്ഞ് ഏറ്റുമാനൂർ
11:04 PM Nov 05, 2018 | Deepika.com