കോട്ടയം: ശബരിമല വിഷയത്തിൽ ബിജെപിക്കു സുവർണ അവസരമാണു കൈവന്നിരിക്കുന്നതെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ വന്നതോടെ ശബരിമല വിഷയത്തിൽ സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവു പുറത്തുവന്നിരിക്കുയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ബിജെപിയെ സംസ്ഥാനത്തു വളർത്താൻ സിപിഎം നേതൃത്വം നടത്തുന്ന കള്ളക്കളിയാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സർക്കാർ നിലപാടെന്നും തിരുവഞ്ചൂർ പറഞ്ഞു.
വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്ന ഉറച്ച നിലപാടാണ് തുടക്കം മുതൽ ഈ വിഷയത്തിൽ കോണ്ഗ്രസ് സ്വീകരിച്ചുവരുന്നത്. വർഗീയതയിലൂടെ രാഷ്ട്രീയം വളർത്താനുളള ബിജെപി നീക്കവും അക്രമത്തിലൂടെ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനുളള സിപിഎം നീക്കവുമാണ് ഇന്നു സംസ്ഥാനത്ത് നടക്കുന്നത്. ഈ രണ്ടു പാർട്ടിയുടെയും നേതാക്കൾ തമ്മിലുള്ള ഒത്തുകളിയാണ് ശബരിമല വിഷയം ഇത്രയും വഷളാക്കിയത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം നിയമോപദേശം തേടിയതു ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയിൽനിന്നാണ് എന്നതിൽനിന്നു തന്നെ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമാണ്. അണികളെ കൊലയ്ക്കു കൊടുത്തു നേതാക്കൾ തമ്മിൽ നടത്തുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനേ ഉപകരിക്കൂ. വർഗീയ ധ്രുവീകരണത്തിലൂടെ ബിജെപിക്ക് സംസ്ഥാനത്തു വേരുറപ്പിക്കുന്നതിനുള്ള സഹായം പിണറായി സർക്കാർ ചെയ്യന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ: പുറത്തുവരുന്നത് സിപിഎം-ബിജെപി ബന്ധമെന്ന് തിരുവഞ്ചൂർ
10:54 PM Nov 05, 2018 | Deepika.com