കുറവിലങ്ങാട്: പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സഭയുടെ ഓർമയാണെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വല്യച്ചന്റെ 475-ാമത് ശ്രാദ്ധം ആശീർവദിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. വല്യച്ചൻ സഭയിലാകെ ഇന്നു വലിയ ചർച്ചയാണ്. ഇതര മതങ്ങൾക്കടക്കം സ്വീകാര്യനായിരുന്ന വല്യച്ചൻ മോശയുടെ ഓർമയാണു സമ്മാനിക്കുന്നത്. 475 വർഷം കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഒരു വൈദികന്റെ ശ്രാദ്ധം തുടർച്ചയായി നടത്തപ്പെടുന്നത് ഇതരസഭകളിലടക്കം പ്രത്യേകതയാണ്. വല്യച്ചന്റെ കബറിടത്തിങ്കൽ തെളിച്ച് പ്രാർഥിക്കുന്ന ഏഴുതിരി വിളക്ക് യഹൂദപാരന്പര്യത്തിലെ മിനോറയോടു ചേർന്നുനിൽക്കുന്നതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷൽ കണ്ഫസർ ഫാ. ജോർജ് നിരവത്ത് എന്നിവർ സഹകാർമികരായി.
ആയിരക്കണക്കായ വിശ്വാസികളാണ് അനുസ്മരണ പ്രാർഥനകൾക്കും ശ്രാദ്ധത്തിനുമായി എത്തിച്ചേർന്നത്. മുൻവർഷങ്ങളേക്കാൾ വലിയ തിരക്കാണ് ഇക്കുറി ശ്രാദ്ധത്തിൽ അനുഭവപ്പെട്ടത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർക്കായി പ്രത്യേക പാഴ്സലും ക്രമീകരിച്ചിരുന്നു. മാർത്തോമ്മാ നസ്രാണി ഭവനിലെ സെഹിയോൻ ഊട്ടുശാല നിറഞ്ഞുകവിഞ്ഞ വിശ്വാസികൾക്കായി പത്ത് തവണയോളം നേർച്ച വിളന്പി.
പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കലായിരുന്നു പ്രസുദേന്തി. ഭാരവാഹികളായ വി.കെ. മാത്യു വെള്ളായിപറന്പിൽ, പ്രഫ. ജോർജ് ജോണ് നിധീരി, ജോസ് മാത്യു പനങ്കുഴയ്ക്കൽ, ജോയിച്ചൻ പനങ്കുഴയ്ക്കൽ, വി.കെ. ചെറിയാൻ വെള്ളായിപറന്പിൽ, ജോജോ ഏബ്രഹാം നിധീരി വലിയവീട്ടിൽ, ഷിബി തോമസ് വെള്ളായിപറന്പിൽ എന്നിവർ നേതൃത്വം നൽകി.
പനങ്കുഴയ്ക്കൽ വല്യച്ചൻ സഭയുടെ ഓർമ: മാർ കല്ലറങ്ങാട്ട്
10:54 PM Nov 05, 2018 | Deepika.com