പാലക്കാട്: കർഷകമുന്നേറ്റം അനിശ്ചിതകാല ഉപവാസസമരം നാലാംദിവസം മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ മരങ്ങോലി ഉപവസിച്ചു. ജനപെരുപ്പവും അശാസ്ത്രീയമായ വികസനസംരംഭങ്ങളും മറ്റും കൃഷിഭൂമിയെ അനുദിനം കുറയ്ക്കുന്ന കാഴ്ചയാണ്. ശാസ്ത്രീയമെന്ന മിഥ്യാധാരണയിൽ അമിത കീടനാശിനി പ്രയോഗങ്ങളും അന്തകവിത്തുകളും ചേർന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കുന്നു. കൃഷിപ്പണിയോട് പലരും വിടപറഞ്ഞു.
മണ്ണിനോടും സസ്യജാലങ്ങളോടും ഹൃദയാഭിമുഖ്യം പുലർത്തുന്നവർ പിടിച്ചുനില്ക്കാൻ കഴിയാതെ ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. ദാരുണാവസ്ഥ അധികാരികളെ അറിയിക്കാൻ ശ്രമിക്കുന്ന സമരങ്ങളെ കണ്ടില്ലെന്നും നടിക്കുന്നു. യുക്തിയും ചിന്തയുമില്ലാതെ മനുഷ്യൻ പ്രകൃതിയെ ആക്രമിക്കുന്നത് ഋതുചംക്രമണത്തിനും മാറ്റം വരുത്തിയതിനാൽ കാലാവസ്ഥയും കൃഷിക്ക് പ്രതികൂലമാകുന്നുണ്ട്. എന്നിട്ടും ഇതെല്ലാം അതിജീവിച്ച് കർഷകൻ മണ്ണിൽ കൃഷിയിറക്കുന്നു. പരിശ്രമത്തിന് സമാനമായ പ്രതിഫലമില്ലാത്തതിനാൽ കാർഷികവൃത്തിയോട് പുതുതലമുറ ആഭിമുഖ്യം കാട്ടുന്നില്ല.
കൃഷിയും കൃഷിക്കാരനും അവഗണിക്കപ്പെടുന്നതിനു കനത്ത വില നല്‍കേണ്ടിവരുമെന്ന് ഉപവാസസമരത്തിൽ പ്രസംഗകർ ഓർമിപ്പിച്ചു. രാധിക കൂടംതൊടി, രേഖ വരമുദ്ര, സമരസമിതി കണ്‍വീനർ രാമപ്രസാദ് അകലൂർ, കർഷകമുന്നേറ്റം ജില്ലാ പ്രസിഡന്റ് കെ.എ.ഫിറോസ് ഖാൻ, ചന്ദ്രൻ, രഘു എന്നിവർ പ്രസംഗിച്ചു.
രാവിലെ 10ന് തുടങ്ങിയ സമരം അഞ്ചിന് കർഷകമുന്നേറ്റം മുഖ്യസംഘാടകൻ വർഗീസ് തൊടുപറന്പിൽ നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
കർഷകമുന്നേറ്റം ഉപവാസസമരം
10:44 PM Nov 05, 2018 | Deepika.com