വടക്കഞ്ചേരി: ദേശീയപാത മംഗലത്ത് അപകടങ്ങൾ പതിവാകുന്പോഴും അധികൃതർ മൗനത്തിൽ. നാലുവരി ദേശീയപാതയുടെ സർവീസ് റോഡിലൂടെ ബസുകൾ പോകണമെന്ന് ഇതിനുമുന്‍പ് നിരവധി അപകടങ്ങൾ ഉണ്ടായപ്പോൾ പോലീസും ജനപ്രതിനിധികളുമെല്ലാം നിർദേശിച്ചെങ്കിലും അത് നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കാത്തതിനാൽ അപകടം തുടരുകയാണ്.
ഇന്നലെ മംഗലംപാലത്ത് ഡിവൈഡറിൽ ഇടിച്ചുതകർന്ന് ലോറിയുടെ കാബിൻ പുഴയിൽവീണ സംഭവമുണ്ടായപ്പോഴും ബസുകളെല്ലാം പോയിരുന്നത് ഹൈവേയിൽ കൂടിയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അഞ്ചുമൂർത്തിമംഗലം പഴയ പോസ്റ്റോഫീസ് ജംഗ്ഷനിൽ സ്വകാര്യബസ് ഹൈവേയിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിറകേ വന്ന കഐസ്ആർടിസി ബസ് പിറകിൽ ഇടിച്ച് ഒരു യാത്രക്കാരൻ മരിക്കുകയും 26 യാത്രക്കാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസും എംപി ഉൾപ്പെടെയുള്ളവരും ഇടപെട്ട് ബസുകൾ ദേശീയപാതവഴി പോകാതെ സർവീസ് റോഡിലൂടെ പോകണമെന്ന്് നിർദേശിച്ചിരുന്നു. എന്നാൽ ഏതാനുംദിവസം മാത്രം സർവീസ് റോഡിലൂടെ പോയെങ്കിലും പിന്നീട് യാത്ര ദേശീയപാത വഴി തന്നെയായി.ഇന്നലത്തെ അപകടവും ബസ് ദേശീയപാതയിൽ നിർത്തിയിരുന്നതിനാലാണെന്നാണ് അപകടത്തിൽപെട്ട ലോറി ഡ്രൈവർ കാദർ പറഞ്ഞത്. ഇവിടത്തെ സർവീസ് റോഡുകളിൽ ലോറികളും മറ്റും വാഹനങ്ങളും നിർത്തിയിട്ട് സർവീസ് റോഡ് ബ്ലോക്കാക്കുന്ന സ്ഥിതിയുമുണ്ട്.
മംഗലത്ത് അപകടം തുടരുന്പോഴും അധികൃതർ മൗനത്തിൽ
10:44 PM Nov 05, 2018 | Deepika.com