ഹരിപ്പാട്: പ്രളയത്തെ തുടർന്ന് അതിജീവനത്തിനായി കടുത്ത വെല്ലുവിളി നേരിട്ട് പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകളിലെ 25,000 ത്തോളം ഏക്കർ പുഞ്ച-കരിനില കർഷകകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി തടയണ നിർമാണം. അച്ചൻകോവിലാറ്റിൽ പള്ളിപ്പാട് നാലുകെട്ടും കവലയിൽ കായംകുളം താപവൈദ്യുതി നിലയത്തിന്റെ തടയണ നിർമിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്.
കുട്ടനാടൻ കാർഷികമേഖലയ്ക്കും ജനജീവിതത്തിനും കനത്ത ആഘാതമേല്പിക്കുന്ന എൻടിപിസിയുടെ നീക്കം അധികൃതരുടെ അനുമതിയില്ലാതെയാണെന്നാണ് അറിവ്. തടയണ നിർമിക്കാതെ തന്നെ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജലം സംഭരിക്കാമെന്നിരിക്കെ യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് എൻടിപിസിയുടെ ഈ നീക്കം. നാലുകെട്ടും കവലയിൽ നിന്നും ഭൂമിക്കടിയിലൂടെ അഞ്ചുകിലോമീറ്ററിലധികം ദൂരത്തിൽ വൻ വിസ്താരത്തിലുള്ള പൈപ്പുകൾ സ്ഥാപിച്ചാണ് താപവൈദ്യുത നിലയത്തിലെ പ്ലാന്റുകളുടെ പ്രവർത്തനത്തിനുള്ള വെള്ളം കൊണ്ടുപോകുന്നത്. ഏതാണ്ട് ഡിസംബർ ആദ്യവാരത്തോടെ മഴയുടെ ശക്തി കുറയുന്നതോടെ എല്ലാ വർഷവും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴാറുണ്ട്.
ഇതു മുന്നിൽ കണ്ടാണ് ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന കുഴലുകളിലൂടെ ജലപ്രവാഹം സുഗമമാക്കുവാൻ തടയണ നിർമിക്കുന്നതെന്നാണ് എൻടിപിസി ഉദ്യോഗസ്ഥരുടെ വിശദീകരണം. എൻടിപിസി അവരുടെ നാലുകെട്ടും കവലയിലെ ജലശുദ്ധീകരണ ശാലയ്ക്കു മുൻവശമാണ് തടയണ നിർമിക്കുന്നത്. ഇവിടെ നിന്നാണ് ജലം ശുദ്ധീകരണശാലയിലേക്ക് വഴിതിരിച്ചു വിടുന്നത്. ഇതോടെ പ്രധാനമായും അപ്പർ കുട്ടനാടൻമേഖല വൻ വരൾച്ചയുടെ പിടിയിലാകും. മുൻ വർഷങ്ങളിൽ ജലനിരപ്പ് കുറയുന്നതോടെ ആറിന്റെ ഇരുകരകളും ഇടിഞ്ഞു താഴുന്ന പ്രവണതയും കണ്ടുതുടങ്ങിയിട്ടുണ്ട്.
ഇത്തവണയും വിതകഴിഞ്ഞ് 30 ദിവസം പിന്നിട്ടതും വിത തുടങ്ങിയതുമായ 12,000 ഏക്കറോളം വരുന്ന നെൽപ്പാടങ്ങൾ കരിനില മേഖലയിൽ മാത്രമുണ്ട്. നദിയിൽ തടയണ സ്ഥാപിക്കുന്ന ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ഒഴുക്കു നിലച്ച അച്ചൻകോവിലാറ്റിലെ അമ്ലാംശം നിറഞ്ഞ ജലം ദൈനംദിന ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളവും കൃഷിയും മുടക്കി സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നദിയിൽ തടയണ നിർമിക്കാൻ തങ്ങൾക്ക് ആരുടെയും അനുവാദം വേണ്ടെന്നാണ് എൻടിപിസി ഉന്നതരുടെ നിലപാട്.
തടയണ നിലവിൽ വരുന്നതോടെ നാലുകെട്ടും കവല മുതൽ അപ്പർ കുട്ടനാടൻ മേഖലയിലെ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും വറ്റി വരണ്ട് കുടിവെള്ളക്ഷാമത്തിനുള്ള സാധ്യതയും ഏറെയാണ്.
അതിജീവനം മുടക്കി തടയണ നിർമാണം
10:17 PM Nov 05, 2018 | Deepika.com