ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിന്പിക്സെന്ന അപരനാമത്തിലുള്ള നെഹ്റുട്രോഫി വള്ളംകളിയിൽ തുഴച്ചിൽകാർക്കും കാണികൾക്കും ഒരുപോലെ ആവേശം പകരാൻ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുനും കേരള ബ്ലാസ്റ്റേഴ്സ് ടീമും എത്തുമെന്ന് ഉറപ്പായതോടെ ഓണ്‍ലൈൻ ടിക്കറ്റ് വില്പന കൂടി.
ബുക്ക് മൈഷോ, ടിക്കറ്റ്ജീനി എന്നീ ഓണ്‍ലൈൻ സൈറ്റുകൾ വഴിയാണ് വള്ളംകളിയുടെ ടിക്കറ്റുകൾ ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ സാധിക്കുക. ഇന്നുമുതൽ സൗത്ത് ഇന്ത്യൻ ബാങ്ക് വഴിയും ഓണ്‍ലൈൻ ടിക്കറ്റുകൾ ലഭ്യമാകും. ഓണ്‍ലൈൻ ടിക്കറ്റ് വില്പനയ്ക്ക് പുറമെ തിരുവനന്തപുരം മുതലുള്ള 10 തെക്കൻ ജില്ലകളിലും എല്ലാ സർക്കാർ ഓഫീസുകൾ വഴിയും ടിക്കറ്റ് വില്പന നടത്തുന്നുണ്ട്. 100 രൂപ മുതൽ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക.്
ഇപ്പോൾ തന്നെ ടിക്കറ്റ് വില്പന 60 ലക്ഷത്തിനോടടുത്തു. 70 ലക്ഷം രൂപയുടെ ടിക്കറ്റ് വില്പനയാണ് സംഘാടകരുടെ ലക്ഷ്യം. ഇനിയും അഞ്ചു നാൾ അവശേഷിക്കെ ലക്ഷ്യം മറികടക്കാനാണ് സധ്യത. 70 ലക്ഷം രൂപയുടെ ടിക്കറ്റ് വില്പനയാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ വള്ളങ്ങൾ മത്സരത്തിന് എത്തുന്ന നെഹ്റു ട്രോഫി ജലമേള എന്ന പ്രത്യേകതയും ഇത്തവണത്തെ നെഹ്രുട്രോഫിക്ക് സ്വന്തം. 25 ചുണ്ടൻ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കാൻ ഇറങ്ങുക.
പ്രളയത്തിന് മുൻപ് ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകൾ എല്ലാം തന്നെ റീഫണ്ട് ചെയ്തിരുന്നു. ടൂറിസം മേഖലയിലെ ഉണർവ് ടിക്കറ്റ് വില്പനയ്ക്കും ഉണർവേകി. ഗവർണർ പി. സദാശിവവും, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും, ധനമന്ത്രി തോമസ് ഐസക്കും, പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരനും, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനും, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉൾപ്പടെ ജലമേളയ്ക്കെത്തും.
പവലിയനുകളുടെ നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ ട്രാക്കിന്റെ ജോലികൾ നടക്കുന്നു. 2500 ഓളം പോലീസുകാരുടെ സുരക്ഷയാണ് ഇത്തവണ വള്ളംകളിക്ക് ഉണ്ടാവുക. നഗരം സിസി ടിവി നിരീക്ഷണത്തിൽ ആയിരിക്കും. കൂടാതെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള സുസജ്ജമായ ഡോക്ടർമാരുടെ സംഘം, നീന്തൽ വിദഗ്ധരുടെ സേവനം, അടിയന്തര സാഹചര്യം നേരിടാൻ ഫയർ ഫോഴ്സ്, ലഹരിയുടെ അനധികൃത ഉപയോഗം നിരീക്ഷിക്കാൻ എക്സൈസ് സംഘം എന്നിവരുടെ സേവനവും സദാസമയം ഉണ്ടാവും.
മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും വള്ളംകളി കാണാൻ സൗജന്യമായി പാസ് നൽകുന്നു. പ്രത്യേക ഇരിപ്പിടവും സൗജന്യ ഭക്ഷണവും നൽകുന്നു എന്ന പ്രത്യേകതയും ഈ വള്ളംകളിക്ക് സ്വന്തം. ചുവപ്പ് ടീ ഷർട്ടുകൾ ഇട്ട വോളന്റിയർമാരെ മുതിർന്ന പൗരന്മാർക്കായി മാത്രവും ഭിന്നശേഷിക്കാരെ സഹായിക്കാൻ നീല ടീ ഷർട്ടുകൾ അണിഞ്ഞ വോളന്റിയർമാരും സദാസമയവും ഉണ്ടാവും. മഞ്ഞ ടീ ഷർട്ടുകാർ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ ഒരുക്കുന്പോൾ കറുപ്പ് ടീ ഷർട്ടുകർ എല്ലാവരുടെയും സഹായത്തിനെത്തും. പച്ച ടീ ഷർട്ടുകാർ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.
ജലമേളയിൽ മത്സരിക്കുന്നതിനുള്ള ചുണ്ടൻ വള്ളങ്ങളുടെ പരിശീലനവും സജീവമായിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞദിവസത്തെ പരിശീലനമേ ക്ലബുകൾക്കു നടത്താനാകൂ. പരിശീലന ദിവസങ്ങളുടെ എണ്ണം കുറച്ചാൽ ബോണസ് കുറയ്ക്കുമെന്ന ഭീഷണിയുള്ളത് സാന്പത്തിക ശേഷിയില്ലാത്ത ക്ലബുകളെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.
നെഹ്റുട്രോഫി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്
10:17 PM Nov 05, 2018 | Deepika.com