കടപുഴകി വീണ മരങ്ങൾ നീക്കാൻ നടപടിയില്ല; വീർപ്പുമുട്ടി മുതിരപ്പുഴയാർ
10:11 PM Nov 05, 2018 | Deepika.com
മൂന്നാർ: പ്രളയകാലത്ത് കടപുഴകി വീണ മരങ്ങൾ നീക്കാത്തതിനെ തുടർന്ന് ഒഴുക്കു തടസപ്പെട്ട് മുതിരപ്പുഴയാർ. നിരവധി മരങ്ങൾ ഇത്തരത്തിൽ വീണതിനെ തുടർന്ന് ഒഴുക്കു തടസപ്പെട്ട് മാലിന്യങ്ങൾ അടിഞ്ഞ നിലയിലാണ് പുഴ. പ്ലാസ്റ്റിക് വിമുക്ത മൂന്നാർ എന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടത്തി വരികയാണെങ്കിലും മാസങ്ങളായി മരങ്ങളിൽ തങ്ങി നിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യ കൂന്പാരങ്ങൾ നീക്കാനുള്ള നടപടി ഇതു വരെയും ആരും സ്വീകരിച്ചിട്ടില്ല. പത്തോളം കൂറ്റൻ മരങ്ങളാണ് പുഴയ്ക്കു കുറുകെ കടപുഴകി വീണു കിടക്കുന്നത്. കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്ക് സമീപം കെ എസ്ആർടിസി ഡിപ്പോയ്ക്കു സമീപമാണ് മരങ്ങൾ വീണു കിടക്കുന്നത്. മരങ്ങൾ ആരു നീക്കം ചെയ്യും എന്ന ആശയക്കുഴപ്പമാണ് പ്രതിസന്ധിയിലാക്കുന്നത്. മുതിരപ്പുഴയെ സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന സന്നദ്ധ പ്രവർത്തകരും ഹോട്ടൽ ആന്റ് റിസോർട്ട് സംഘാടകരും പരിസരപ്രവർത്തകരും മാലിന്യം നീക്കം ചെയ്യാനോ മരങ്ങൾ വെട്ടിമാറ്റാനോ ഇതു വരെ രംഗത്തു വന്നിട്ടില്ല. മുതിരപ്പുഴയാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടക്കുന്ന മൂന്നാറിൽ പ്രളയം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുഴയുടെ ഒഴുക്കു തടസപ്പെടുത്തുന്ന മരങ്ങൾ നീക്കം ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.