വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ പുനരുദ്ധരിക്കാൻ 37 കോടി
10:11 PM Nov 05, 2018 | Deepika.com
ഉപ്പുതറ: പീരുമേട് നിയോജകമണ്ഡലത്തിലെ തേക്കടി, വാഗമണ്‍, പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ തകർന്നുകിടക്കുന്ന ഭാഗങ്ങൾ സഞ്ചാരയോഗ്യമാക്കാൻ 37.15 കോടി അനുവദിച്ചു. വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പരപ്പ് - ഉപ്പുതറ- ആശുപത്രിപ്പടി റോഡിനുള്ള ഒരുകോടി രൂപയുടേതൊഴിച്ച് ബാക്കിയെല്ലാം ടെൻഡർ നടപടികൾ പൂർത്തീകരിച്ച്, ചിലയിടങ്ങളിൽ നിർമാണ ജോലികൾ ആരംഭിക്കുകയും ചെയ്തു. തേക്കടി - കൊച്ചി സംസ്ഥാന പാതയിലെ മേരികുളം- ആനവിലാസം (1.15 കോടി), വാഗമണ്‍- പശുപ്പാറ ഏഴാംനന്പർ റബറൈസ്ഡ് ടാറിംഗ് (6.5 കോടി), പശുപ്പാറ പുതുവൽ - കൂവലേറ്റം (1 .86 കോടി), കല്ലാർ - പരുന്തുംപാറ - സത്രം - ഗ്രാന്‍പി (26.5 കോടി) എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പരപ്പ് -ഉപ്പുതറ- ആശുപത്രിപ്പടി റോഡിന് നൽകിയ ഒരുകോടി പുനരുദ്ധാരണ ഫണ്ടിലെ അവ്യക്തത നീക്കി ഉടൻ ടെൻഡർ നടപടി സ്വീകരിക്കുമെന്ന് ഇ.എസ്. ബിജിമോൾ എംഎൽഎ അറിയിച്ചു. രണ്ടുമാസത്തിനള്ളിൽ റോഡുപണി പൂർത്തിയാകുന്നതോടെ തേക്കടി, വാഗമണ്‍, പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര സുഗമമാകും.