വണ്ടിപ്പെരിയാർ: പോബ്സ് കന്പനിയുടെ നെല്ലിമല ഡിവിഷനിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് മുന്പ് സ്റ്റോർ റൂമും വ്യാപാര സ്ഥാപനവും സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഇതുമൂലം കന്പനിക്കുണ്ടായിരുന്നു.
ഇതേ തുടർന്ന് കന്പനി അധികൃതരും തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം എസ്റ്റേറ്റിൽ താമസിക്കുന്ന പതിനേഴോളം ആളുകളുടെ പേരിൽ കേസുള്ളതായും ബന്ധപ്പെട്ടവർ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ അറിയിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം മസ്റ്റർ ഓഫീസിലെത്തിയ തൊഴിലാളികൾ പരാതി പിൻവലിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തി. പോലീസിൽ പരാതി നൽകിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഇന്നലെ പണിമുടക്ക് നടത്തുകയും ചെയ്തു. പിന്നീട് ട്രേഡ് യൂണിയൻ നേതാക്കളും മാനേജ്മെന്റും ചർച്ചനടത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി പിൻവലിക്കുകയായിരുന്നു. തുടർന്നാണ് തൊഴിലാളികൾ സമരം പിൻവലിച്ചത്.
തൊഴിലാളികൾ പണിമുടക്ക് നടത്തി
10:09 PM Nov 05, 2018 | Deepika.com