പീരുമേട്: വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നതായി ആക്ഷേപം. പീരുമേട് താലൂക്കിലെ പെരിയാർ വില്ലേജിലാണ് സാധാരണക്കാർക്ക് സേവനങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.
പോക്കുവരവ്, വരുമാന സർട്ടിഫിക്കറ്റ്, നികുതി അടയ്ക്കൽ എന്നിവയ്ക്ക് കുറഞ്ഞത് നാലുദിവസമെങ്കിലും ഓഫീസിൽ കയറിയിറങ്ങണം. ഉദ്യോഗസ്ഥർക്ക് കൈമടക്ക് കൊടുത്താലേ വേഗത്തിൽ കാര്യങ്ങൾ സാധിക്കുകയുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി.
ഭരണകക്ഷിയിൽപ്പെട്ട ആളിന് നാലുമാസമായിട്ടും കാര്യങ്ങൾ നടക്കാതെ വന്നതിനെതുടർന്ന് കഴിഞ്ഞദിവസം പാർട്ടി നേതാക്കളെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് കാര്യം സാധിച്ചത്. സ്പ്രിംഗ് വാലിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം കഴിഞ്ഞ മഴയിൽ അപകടാവസ്ഥയിലായതിനെതുടർന്ന് പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. കെട്ടിടം മാറിയപ്പോൾ രേഖകൾ മുൻ വില്ലേജ് ഓഫീസറുടെ ശ്രദ്ധക്കുറവുമൂലം നഷ്ടപ്പെട്ടതിനാലാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഇടനിലക്കാരുമായി എത്തി കൈമടക്കു കൊടുത്താൽ ഒരുദിവസംകൊണ്ട് കാര്യം സാധിക്കുകയും ചെയ്യാം.
വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നതായി പരാതി
10:07 PM Nov 05, 2018 | Deepika.com