തട്ടക്കുഴ: തകർന്നു കിടക്കുന്ന തട്ടക്കുഴ-ചെപ്പുകുളം സിഎസ്ഐ പള്ളി റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.
റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്. പൂർണമായി തകർന്ന് കുണ്ടും കുഴിയുമായതിനാൽ ഇതു വഴി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
പത്തു സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതു വഴി ഓടുന്നുണ്ടെങ്കിലും റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ സമരത്തിനു തയാറെടുക്കുന്നത്.
ഏഴു വർഷത്തോളമായി ഈ റോഡ് തകർന്നിട്ട്. തട്ടക്കുഴയിൽ നിന്നുള്ള അഞ്ചു കിലോമീറ്ററോളം ദൂരമാണ് പൂർണമായി തകർന്നു കിടക്കുന്നത്. റോഡിന്റെ ദുരവസ്ഥ നാട്ടുകാർ പല തവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ചെപ്പുകുളം, പള്ളി ഭാഗം, മേത്തൊട്ടി, കുറുക്കനാട് തുടങ്ങി വിവിധ മേഖലകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയമായ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല. റോഡിന്റെ ദുരവസ്ഥ മൂലം സ്വകാര്യ ബസുകാരും പലപ്പോഴും സർവീസുകൾ നിർത്തി വയ്ക്കുന്നു.
ഇതിനിടെ റോഡ് നിർമാണത്തിനായി 2.10 കോടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. എട്ടു മാസം മുന്പ് തുക അനുവദിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ടെണ്ടർ നടപടികൾ നടത്തിയില്ല. നിർമാണ സാമഗ്രികൾക്ക് വിലയേറിയതിനാൽ കരാറുകാർ ടെണ്ടർ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നു പറയപ്പെടുന്നു.
അതിനാൽ നിർമാണം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. ഇതോടെയാണ് നാട്ടുകാർ വലിയ പ്രതിഷേധത്തിനു തയാറെടുക്കുന്നത്.എന്റെ നാട് ചെപ്പുകുളം എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി ചെപ്പുകുളം ടൗണിൽകഴിഞ്ഞ ദിവസം യോഗം ചേർന്നത്. റോഡ് നിർമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭസമരങ്ങൾക്ക് തുടക്കം കുറിക്കാൻ യോഗം ഐക കണ്ഠേനതീരുമാനിക്കുക യായിരുന്നു.പിഡബ്ല്യുഡി ഓഫീസിനു മുന്നിലേക്ക് ജനകീയ മാർച്ച് നടത്താനാണ് തീരുമാനം.
തട്ടക്കുഴ ചെപ്പുകുളം - റോഡ് തകർന്നു ; ഫണ്ട് അനുവദിച്ചിട്ടും ടെണ്ടർ നടപടിയില്ല; നാട്ടുകാർ സമരത്തിലേക്ക്
10:07 PM Nov 05, 2018 | Deepika.com