എരുമേലി: രാവിലെ റോഡിൽ ഇറങ്ങിയ നാട്ടുകാർ കണ്ടത് പോലീസും അയ്യപ്പഭക്തരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ഒടുവിൽ ഉച്ചയോടെ സംഘർഷം ശമിച്ചിട്ടും നാട്ടുകാരുടെ ക്ലേശത്തിന് അയവുണ്ടായത് പിന്നെയും മണിക്കൂറുകൾക്ക് ശേഷം. പലരും ജോലിക്ക് പോകാനാവാതെ വഴിയിൽ കുടുങ്ങി. ഭക്തരാകട്ടെ വെള്ളം കിട്ടാതെ വിഷമിക്കുന്നുമുണ്ടായിരുന്നു.
ശബരിമല ദർശനത്തിന് രാത്രിയിലും പുലർച്ചെയുമായി എത്തിക്കൊണ്ടിരുന്ന ഭക്തരെ വഴിയിലുടനീളം തടഞ്ഞിട്ടത് നിലയ്ക്കലിൽ തിരക്കുണ്ടാകാതിരിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ രാവിലെ ആറിന് ശബരിമലയ്ക്ക് പോകാൻ അനുവദിക്കുമെന്നാണ് തലേ ദിവസം പോലീസ് പറഞ്ഞതെന്ന് ഭക്തർ പറയുന്നു. ഇതേതുടർന്ന് എരുമേലിയിൽ രാത്രിയിലും പുലർച്ചെയുമായി തങ്ങി കാത്തിരുന്നവർ ആറിന് പുറപ്പെട്ടപ്പോഴായിരുന്നു തടച്ചിൽ. എരുമേലി, കരിങ്കല്ലുമുഴി, എംഇഎസ് കോളജ്, മുക്കൂട്ടുതറ, കണമല എന്നിവിടങ്ങളിലായി നിരവധി വാഹനങ്ങൾ പോലീസ് തടഞ്ഞിട്ടു. റോഡിലിറങ്ങി നിന്ന് മടുത്ത ഭക്തർ പിന്നെ പോലീസുമായി തർക്കമായി. വൈകുന്നേരം അഞ്ചിന് കടത്തിവിടുമെന്ന് അറിയിച്ചതോടെ ഭക്തർ രോഷാകുലരായി. ഇതിനിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പമ്പയ്ക്കുള്ള ബസുകൾ പോലീസ് തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇവിടെയും സംഘർഷം രൂക്ഷമായി. പോലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതോടെ ബസ് സ്റ്റാൻഡിലും സമീപത്ത് വലിയമ്പലത്തിന്റെ മുന്നിലെ ജംഗ്ഷനിലും ഏറ്റുമുട്ടലിന്റെ വക്കിലേക്ക് സ്ഥിഗതികൾ എത്തുകയായിരുന്നു.
ഇതര സംസ്ഥാനക്കാരും മലയാളികളും ഉൾപ്പെടുന്ന നൂറുകണക്കിന് ഭക്തർക്കൊപ്പം ഹൈന്ദവ സംഘടനാ പ്രവർത്തകരും ചേർന്നതോടെ യുദ്ധസന്നാഹത്തിന്റെ മട്ടിലേക്കെത്തി. ഭക്തരും പ്രവർത്തകരും റോഡ് ഉപരോധിച്ചതോടെ പോലീസ് വലഞ്ഞു. തുടർന്നാണ് രണ്ടു വാഹനങ്ങൾ വീതം കടത്തിവിടാൻ പോലീസിന് നിർദേശം ലഭിച്ചത്. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞിരുന്നു.
വിദ്യാർഥികളുമായി വന്ന സ്കൂൾ ബസുകൾ, സ്വകാര്യ ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, കാൽനട യാത്രക്കാർ ഉൾപ്പെടെ വഴിയിൽ കുടുങ്ങിയവരും പോലീസിനോട് കയർത്തു. ഒടുവിൽ എല്ലാ വാഹനങ്ങളും കടത്തിവിട്ടതോടെയാണ് ശബരിമല പാതയിൽ അരങ്ങേറിയ യുദ്ധസമാനമായ സംഘർഷ അന്തരീക്ഷത്തിന് അയവുണ്ടായത്.
ഭക്തരും പോലീസും തമ്മിൽ സംഘർഷം ശമിച്ചിട്ടും വഴിയിൽ കുടുങ്ങി നാട്
09:54 PM Nov 05, 2018 | Deepika.com