ശ്രീകണ്ഠപുരം: മലയോരത്ത് പ്രകൃതിദുരന്തങ്ങളും മറ്റ് അപകടങ്ങളും പതിവാകുന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേന ഓഫീസ് ശ്രീകണ്ഠപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര ഗ്രാമങ്ങളിൽ ഹെക്ടർ കണക്കിനു പ്രദേശങ്ങൾ വേനലിൽ അഗ്നിക്കിരയാകാറുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമലയിലും പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം കാട്ടുതീ പതിവാണ്.
പൈതൽമലയോരത്ത് മുൻവർഷങ്ങളിലെല്ലാം തീപടർന്ന് അപൂർവങ്ങളായ ഔഷധസസ്യങ്ങളും വന്യജീവികളുമെല്ലാം നശിച്ചിരുന്നു. മലമടക്കുകളിലെ തോട്ടങ്ങളിൽ അഗ്നിബാധയെത്തുടർന്ന് ഏക്കർ കണക്കിനു സ്ഥലത്തെ കശുമാവും റബറും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. മലയോര മേഖലകളിലെ തീപിടിത്തം തടയാൻ അഗ്നിരക്ഷാസേന തളിപ്പറന്പിൽ നിന്നോ മട്ടന്നൂരിൽ നിന്നോ ഇരിട്ടിയിൽ നിന്നോ എത്തണം. ഉൾഗ്രാമങ്ങളിൽ തീപിടിത്തമോ മറ്റു ദുരന്തങ്ങളോ ഉണ്ടായാൽ ഇവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തണമെങ്കിൽ ഏറെ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞശേഷമാണു പലപ്പോഴും അഗ്നിരക്ഷാസേന അതിർത്തി ഗ്രാമങ്ങളിലെത്താറുള്ളത്.
ശ്രീകണ്ഠപുരം, പയ്യാവൂർ, ചെങ്ങളായി പുഴകളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 16 വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്. പയ്യാവൂർ ചമതച്ചാൽ പുഴയിൽ അഞ്ച് വിദ്യാർഥികളും ചെങ്ങളായി പുഴയിൽ മൂന്നു വിദ്യാർഥികളും ഒരേദിവസം മരിച്ചപ്പോഴെല്ലാം അഗ്നിരക്ഷാസേനയുടെ സേവനം തക്കസമയത്ത് ലഭിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
മലയോര കേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് കഴിഞ്ഞ യുഡിഎഫ് സർക്കാർ അഗ്നിരക്ഷാസേന ഓഫീസ് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. ഇപ്പോഴത്തെ ഇടതു സർക്കാരും ബജറ്റിൽ പരിഗണിക്കാവുന്ന പദ്ധതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികളൊന്നുമുണ്ടായിട്ടില്ല.
ശ്രീകണ്ഠപുരത്ത് വേണം അഗ്നിരക്ഷാസേനാ ഓഫീസ്
01:26 AM Nov 05, 2018 | Deepika.com