മറയൂർ: തമിഴ് ജനതയുടെ ഏറ്റവുംവലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിക്കായി മറയൂർ ഗ്രാമങ്ങൾ ഒരുങ്ങി. മഴ തിമിർത്തുപെയ്യുന്നുണ്ടെങ്കിലും ദീപാവലി വിപണി ഉണർന്നുകഴിഞ്ഞു. തമിഴ്നാട്ടിൽ സ്ഥാപങ്ങൾക്കെല്ലാം അവധി നല്കിത്തുടങ്ങിയതോടെ മൂന്നാറിലേക്കുള്ള ബസുകൾ എല്ലാം നിറഞ്ഞുകവിഞ്ഞാണ് എത്തുന്നത്. കോടിക്കണക്കിനു രൂപയുടെ മധുര പലഹാരങ്ങളും പടക്കവ്യാപാരവുമാണ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്നത്.
മധുരം വിളന്പി ദീപങ്ങളുടെ ഉത്സവകാഴച ഒരുക്കി മനസുതുറന്ന് ബന്ധുക്കളെ വരവേൽക്കുന്ന ആഘോഷത്തിനായി അഞ്ചുനാട് ഗ്രാമങ്ങളും തൊഴിലാളി ലയങ്ങളും തയാറായിക്കഴിഞ്ഞു. മറയൂർ -കാന്തല്ലൂർ -കോവിൽകടവ് പ്രദേശങ്ങളിൽ പടക്കക്കടകൾ സജീവമായി. ബേക്കറികളിൽ മധുരപലഹാര കിറ്റുകൾ നിറഞ്ഞു. വില കഴിഞ്ഞ വർഷത്തേക്കാളും കുടുതലാണെങ്കിലും ദീപാവലി ആഘോഷക്കാർക്ക് വില പ്രശ്നമാകുന്നില്ല.
നവവിവാഹിതരുടെ വീടുകളിലാണ് ആഘോഷങ്ങൾക്ക് പൊലിമ കൂടുതൽ. തലൈ ദീപാവലി എന്നാണ് വിവാഹിതരുടെ ആദ്യ ദീപാവലി ആഘോഷത്തിന് പറയുന്നത്.
വധുവിനെയും വരനെയും വധുവിന്റെ വീട്ടിലേക്ക് ക്ഷണിച്ച് മധുരവും സ്വർണവും പുതുവസ്ത്രങ്ങളും നല്കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണെന്ന് കേരള ബ്രാഹ്മണ മഹാസഭ സ്ഥാപക പ്രസിഡന്റ് എൻ.എൻ. രാമചന്ദ്രൻ പറയുന്നു.
കേരളത്തിൽ ഓണത്തിനെന്നപോലെ തമിഴ്നാട് സർക്കാരും വ്യവസായ സ്ഥാപനങ്ങളും ബോണസ് വിതരണം ചെയ്യുന്നത് ദീപവലിക്കാണ്. ജിലേബി, ലഡു, മൈസൂർപാം, ബാധുഷ, പാൽസ്വീറ്റ്, കൈമുറുക്ക്, മിക്സ്ചർ തുടങ്ങിയവ ഉൾകൊള്ളുന്ന ഒരുകിലോഗ്രം ബോക്സിന് 300 രൂപയും അരക്കിലോഗ്രാം ബോക്സിന് 150 രൂപയുമാണ് വില. 25 തരത്തിൽപെട്ട പലഹാരങ്ങളുള്ള ദീപാവലി സ്വീറ്റ്സ് ബോക്സുകൾ തമിഴ്നാട് വിപണിയിൽ 1500 രൂപയാണ് വിലയെന്ന് മറയുരിലെ വ്യാപാരികൾ പറയുന്നു.
പടക്കം പൊട്ടിക്കുന്നതിന് സമയക്രമം
തമിഴ്നാട് സർക്കാർ ദീപാവലി ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കൂന്നതിന് സമയക്രമം നിശ്ചയിച്ചു. രാവിലെ ആറുമുതൽ ഏഴുവരെയും രാത്രി ഏഴുമുതൽ എട്ടുവരെയുമാണ് അനൂമതി. പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നവർ തദ്ദേശ സ്വയംഭരണവകൂപ്പിന്റെ മുൻകൂർ അനൂമതി വാങ്ങണം.
ദീപാവലിയോടനുബന്ധിച്ചുള്ള ഏഴുദിവസം പടക്കങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തുന്നത് മലിനീകരണ ബോർഡായിരിക്കും. പടക്കങ്ങൾ പൊട്ടിക്കൂന്പോഴുണ്ടാകൂന്ന അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും പരിശോധിക്കും. ഓണ്ലൈൻ വഴിയുള്ള പടക്കവ്യാപാരം ഇത്തവണ പാടില്ല. ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്നു മാത്രമേ പടക്കം വാങ്ങാവൂവെന്നും നിർദേശമുണ്ട്.
ദീപാവലി ആഘോഷങ്ങൾക്കായി അതിർത്തിഗ്രാമങ്ങൾ ഒരുങ്ങി
10:10 PM Nov 04, 2018 | Deepika.com