മറയൂർ: ആദിവാസി കോളനികളിൽനിന്നും വിദ്യാർഥികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയിലെ വാഹനത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന പരാതിയെതുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തിയത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. ഡ്രൈവറേയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
നെല്ലിപ്പെട്ടി ആദിവാസി കോളനിയിലേക്ക് മറയൂരിലെ വിദ്യാലയങ്ങളിൽനിന്ന് പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ളവരുമായിപോയ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന വിവരത്തെതുടർന്ന് സിപിഎം പ്രവർത്തകർ വാഹനം തടഞ്ഞുനിർത്തി പോലീസിനെ അറിയിക്കുകയായിരുന്നു.
മറയൂർ എസ്ഐ ജി. അജയകുമാർ എത്തിയാണ് പരിശോധന നടത്തിയത്. വാഹനം കസ്റ്റഡിയിലെടുത്തതിനെതുടർന്ന് ഏഴുവിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ കോളനിയിലെത്തിച്ചു. വാഹനത്തിന്റെ ഡ്രൈവർ മറയൂർഗ്രാം സ്വദേശി എം.എസ്. മൂർത്തിയെ പോലീസ് അറസ്റ്റുചെയ്തു.
മദ്യപിച്ചു സ്കൂൾവാഹനം ഓടിച്ചയാൾ പിടിയിൽ
10:08 PM Nov 04, 2018 | Deepika.com