മറയൂർ: ഒരു വ്യാഴവട്ടത്തിനുശേഷം പൂവിട്ട നീലവസന്തത്തിനു പിന്നാലെ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിർമയേകി സ്പാത്തോഡിയ മരങ്ങൾ പൂവിട്ടു. മറയൂരിൽനിന്ന് മൂന്നാറിലേക്കൂള്ള പാതയുടെ ഇരുവശവും ചുവന്ന കുടചൂടി നിൽക്കുകയാണ് സ്പാത്തോഡിയ എന്ന ഫൗണ്ടൻ മരം. ശീതകാലത്തിന്റെ വരവറിയിച്ച് തേയിലത്തോട്ടങ്ങളുടെ നടുവിലായി പച്ചപ്പിന്റെ പശ്ചാത്തലത്തിൽ കടുംചുവപ്പ് നിറത്തിൽ പൂവിട്ടിരിക്കുന്ന സ്പാത്തോഡിയ സഞ്ചാരികൾക്ക് വിസ്മയകാഴ്ചയാണ്.
ഹൈറേഞ്ചിൽ തേയിലത്തോട്ടങ്ങൾ ആരംഭിക്കുന്ന കാലത്ത് തൊഴിലാളികൾക്ക് മലേറിയ പടർന്നുപിടിച്ചപ്പോൾ കൊതുകിനെ തുരത്താനായാണ് ബ്രിട്ടിഷുകാർ സ്പാത്തോഡിയ മരങ്ങൾ വച്ചുപിടിപ്പിച്ചത്.
ബിഗ്നോണിയേസ് കുടുംബത്തിൽപെട്ട ഇവ ആഫ്രിക്കൻ മേഖലയിൽനിന്ന് പത്തൊൻപതാം നൂറ്റാണ്ടിലാണ് ഭാരതത്തിൽ എത്തിയതെന്ന് പറയപ്പെടുന്നു. പുഷ്പ ദളങ്ങൾക്ക് കൊതുന്പിന്റെ ആകൃതിയുള്ളതിനാലാണ് ഇവയ്ക്ക് സ്പാത്തോഡിയ കാന്പനുലേറ്റ എന്ന ശാസ്ത്രീയ നാമം ലഭിച്ചത്. ഇവ സ്കൂട്ട് മരം, ആഴാന്തൽ, മണിപ്പൂ മരം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
35 മീറ്റർ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരമായ ഇവ ഒരൂമിച്ച് ഇലകൊഴിക്കാറില്ല എന്നതാണ് ഒരു പ്രത്യേകത. ഇവയുടെ പൂക്കൾ ശാഖാഗ്രത്തിൽ കൂട്ടമായി വളരുന്നു. ഇവയുടെ പൂമൊട്ടിൽ വെള്ളം ഉണ്ടാവുന്നതിനാൽ പൂക്കളിൽ അമർത്തിയാൽ വെള്ളം തെറിച്ചുവരുന്നതിനാലാണ് ഫൗണ്ടൻ മരം എന്ന പേരുവന്നതെന്നും പറയുന്നു.
ഇതിന്റെ പൂക്കൾ മനുഷ്യനേയും മൃഗങ്ങളേയും ദോഷകരമായി ബാധിക്കുമെന്നതിനാൽ ചില രാജ്യങ്ങളിൽ ഈ മരങ്ങൾ നിരുൽസാഹപ്പെടുത്തുന്നുണ്ട്.
സഞ്ചാരികളുടെ കണ്ണിനു കുളിർമയേകി സ്പാത്തോഡിയ മരങ്ങൾ പൂവിട്ടു
10:08 PM Nov 04, 2018 | Deepika.com