രാജകുമാരി: ജില്ലയിൽ വെള്ളംനിറഞ്ഞ് തുറസായിക്കിടക്കുന്ന പാറക്കുളങ്ങൾ അപകട തുരുത്തുകളായി മാറിയിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഇരുന്നൂറിലധികം പാറമടകളാണ് വെള്ളംനിറഞ്ഞ് ഡാമുകൾപോലെ കിടക്കുന്നത്. 40, 50 അടിയിലേറെ താഴ്ചയുള്ള പാറക്കുളങ്ങൾക്ക് ചുറ്റുവേലികളൊന്നുമില്ല. പറക്കുളങ്ങളിൽവീണ് ജീവൻ പൊലിഞ്ഞിട്ടുള്ളവർ ഏറെയാണ്. പാറ ഖനനത്തിനുശേഷം മട മണ്ണിട്ടു നികത്തണമെന്നാണ് വ്യവസ്ഥ. ഒരിടത്തും ഇതു പാലിക്കപ്പെട്ടിട്ടില്ല. സുരക്ഷയ്ക്കുള്ള ചുറ്റുവേലി പോലും നിർമിക്കാതെ പാറഖനനം നടത്തിയശേഷം മട ഉപേക്ഷിച്ചു പോകുകയാണ് പതിവ്. വൻതോതിലുള്ള പാറഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെങ്കിൽ ഉപയോഗ ശൂന്യമായ പാറമടകൾ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
രാജകുമാരി പഞ്ചായത്തിൽ മാത്രം ഇത്തരം പത്തോളം പാറക്കുളങ്ങളുണ്ട്.
രാജകുമാരി നോർത്തിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഒരു പാറമടയിലെ വെള്ളക്കെട്ടിൽവീണ് രണ്ടു കുട്ടികൾ മരിച്ച സംഭവവും മുന്പുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ വലിയരീതിയിൽ അപകട ഭീഷണി ഉയർത്തുന്ന പാറമടകൾ നികത്തി ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
അപകട ഭീഷണിയായി തുറസായ പാറക്കുളങ്ങൾ
10:08 PM Nov 04, 2018 | Deepika.com