എരുമേലി: യുവതീ പ്രവേശന വിവാദത്തിന് പിന്നാലെ ചിത്തിര ആട്ടത്തിരുനാളിനായി ഇന്ന് വൈകുന്നേരം ശബരിമല നട തുറക്കുന്നത് മുൻ നിർത്തി എരുമേലിയിൽ ഡിഐജിയുടെ നേതൃത്വത്തിൽ വൻ സുരക്ഷയൊരുക്കി പോലീസ്. 375 ൽപ്പരം പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 150 പേർ വനിതാ പോലീസുകാരാണ്. എറണാകുളം റേഞ്ച് ഡിഐജി ഫിലിപ്പ് ഇന്നലെ എരുമേലിയിൽ എത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
ഇന്ന് ഡിഐജി, എസ്പി ഹരിശങ്കർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻ എന്നിവർ എരുമേലിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നട തുറക്കുന്ന ഇന്ന് വൈകുന്നേരം അഞ്ചു മുതൽ നട അടയ്ക്കുന്ന നാളെ വൈകുന്നേരം വരെ എരുമേലി വലിയമ്പലത്തിൽ നാമജപയജ്ഞവും ദീപക്കാഴ്ചയും നടത്തുമെന്ന് ശബരിമല കർമ സമിതി അറിയിച്ചു. ശബരിമലയിൽ യുവതീപ്രവേശനം നടത്തുന്നത് ആചാരങ്ങൾ ലംഘിച്ചാണെന്നും ഇതിനെതിരേ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യമായാണ് നാമജപയജ്ഞം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. രാപകൽ നീളുന്ന പ്രാർഥനാ പരിപാടിയിൽ നിരവധി പേർ പങ്കെടുക്കും.
പോലീസ് വാഹനങ്ങൾക്ക് മുന്നിലും പിന്നിലും കാമറകൾ
എരുമേലി: ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ പോലീസും ചെറുക്കാൻ സമരങ്ങളും ശക്തമായതോടെ ദൃശ്യങ്ങൾ തെളിവുകളായി ശേഖരിക്കാൻ പോലീസ് വാഹനങ്ങൾക്ക് കാമറാ കണ്ണുകൾ. പ്രധാന ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിലവിൽ കാമറ സജ്ജീകരണമുണ്ട്. ഇത് കൂടാതെ ബൊലേറോ ജീപ്പുകളുടെ മുന്നിലും പിന്നിലും കാമറകൾ സജ്ജീകരിച്ചിരിക്കുകയാണ്. പ്രതിഷേധ സമരങ്ങൾ അക്രമങ്ങളിലേക്ക് നീങ്ങിയാൽ ദൃശ്യങ്ങൾ ശേഖരിച്ച ശേഷം പിന്നീട് നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
എരുമേലി കനത്ത സുരക്ഷാ വലയത്തിൽ
10:01 PM Nov 04, 2018 | Deepika.com