മുണ്ടക്കയം: വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ശരീരം തളര്‍ന്ന റിട്ടയേഡ് പട്ടാളക്കാരനും കുടുംബവും മുണ്ടക്കയം വൈദ്യുതി ഓഫീസ് പടിക്കല്‍ ധർണ നടത്തും.
വിച്ഛേദിച്ച വൈദ്യുതി ബന്ധം രണ്ടു വര്‍ഷമായിട്ടും പുനഃസ്ഥാപിക്കാന്‍ മുണ്ടക്കയം വൈദ്യുതി വകുപ്പു ജീവനക്കാര്‍ തയാറായില്ലെന്നു കാട്ടി താന്നിക്കപ്പതാല്‍ മലങ്കോട്ടക്കല്‍ ഓമന ഇതു സംബന്ധിച്ച് ഉന്നതാധികാരികള്‍ക്ക് പരാതി നല്കി. ആള്‍താമസമില്ലാതിരുന്ന ഇവരുടെ ഉടമസ്ഥതയിലുളള വീടിന്റെ വൈദ്യുതി ബന്ധം 2016 നവംബര്‍ 24ന് വിച്ഛേദിച്ചിരുന്നു. പിന്നീട് ഈ വീട്ടില്‍ താമസത്തിനുവന്ന ഇവര്‍ ബന്ധം പുനഃസ്ഥാപിച്ചുകിട്ടാന്‍ അപേക്ഷനല്‍കിയെങ്കിലും അധികാരികള്‍ തയാറായില്ല. ഇതിനിടയില്‍ വൈദ്യുതി നല്കുന്നതിനെതിരേ മറ്റൊരു സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചെങ്കിലും വൈദ്യുതി പുനഃസ്ഥാപിച്ചുനല്‍കാന്‍ ഉത്തരവുണ്ടായി. ഈ ഉത്തരവുമായി ഓമന വീണ്ടും അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ഇതിനിടയില്‍ പക്ഷാഘാതം ബാധിച്ചു ഓമനയുടെ ഭര്‍ത്താവും പട്ടാളത്തില്‍ മുന്‍ ജീവനക്കാരനുമായ ജോസഫ് ആന്റണി കിടപ്പിലായി. രോഗിയായ ഭര്‍ത്താവുമൊന്നിച്ചു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കുടുംബം താമസിക്കുന്നത്. പെരുവന്താനം പട്ടികജാതി സഹകരണ സംഘം സെക്രട്ടറിയാണ് ഓമന.
വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ രോഗിയായ ഭര്‍ത്താവുമായി മുണ്ടക്കയം കെഎസ്ഇബി ഓഫീസ് പടിക്കല്‍ ഇന്നു രാവിലെ 10 മുതല്‍ ധര്‍ണ നടത്താനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ല: മുൻ പട്ടാളക്കാരനും കുടുംബവും ധർണ നടത്തുംc
10:01 PM Nov 04, 2018 | Deepika.com