പൂഞ്ഞാർ: തെക്കേക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ പരപ്പാന്തറയിലുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറിയിട്ടതോടെ കുടിവെള്ളം മുട്ടിയതിന്റെ ആഘാതത്തിലാണ് നൂറോളം കുടുംബങ്ങൾ. അറ്റകുറ്റപ്പണികളുടെ ഭാഗമായി മാറിയിട്ട പൈപ്പ് തുരുന്പെടുത്തതോടെ തുരുന്പുകലർന്ന വെള്ളമാണ് ടാപ്പുകളിൽ ലഭിക്കുന്നത്. പുതിയ പൈപ്പിട്ട് ആഴ്ചകൾക്കുള്ളിൽ വെള്ളത്തിന്റെ നിറം മാറുകയും രുചിവ്യത്യാസം അനുഭവപ്പെടുകയും ചെയ്തു. വെള്ളം ഉപയോഗശൂന്യമാണെന്ന റിപ്പോർട്ട്കൂടി വന്നതോടെ ജലവിതരണം നിർത്തിവെച്ചു.
പരപ്പാന്തറ ജനശ്രീ ജലനിധി കുടിവെള്ള വിതരണ പദ്ധതിക്കാണ് ഈ ഗതികേട്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെ തുടർന്ന് ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഉപയോക്താക്കളുടെ ആരോപണം. കഴിഞ്ഞ സാന്പത്തികവർഷം ഗ്രാമപഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷം രൂപയും ഗുണഭോക്തൃവിഹിതമായ 20000 രൂപയും ചേർത്താണ് അറ്റകുറ്റപ്പണികൾ നടത്തിയത്. വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കയെ തുടർന്ന് പ്രദേശവാസികൾ വെള്ളം പരിശോധനയ്ക്കായി സമർപ്പിച്ചു. വെള്ളത്തിൽ അമിതമായ അളവിൽ ഇരുന്പിന്റെ അംശമുണ്ടെന്നായിരുന്നു പരിശോധനാഫലം. വെള്ളം ഉപയോഗയോഗ്യമല്ലെന്ന റിപ്പോർട്ട് കൂടി ലഭിച്ചതോടെ രണ്ടാഴ്ചയായി ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്.
കരാറുകാരനും പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറും ഒത്തുകളിച്ചെന്നും ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് സ്ഥാപിച്ചതെന്നും പ്രദേശവാസികൾ ആരോപിച്ചു. ഒന്ന്, രണ്ട് വാർഡുകളിലെ 97 കുടുംബങ്ങൾക്കാണ് പദ്ധതിയിൽ നിന്നു വെള്ളം വിതരണം ചെയ്തിരുന്നത്. 97ാം നന്പർ അങ്കണവാടിയിലേയ്ക്കുള്ള ജലവിതരണവും നിലച്ചു. അങ്കണവാടിയിലേക്കു സമീപത്തെ വീടുകളിൽ നിന്നു വെള്ളമെത്തിക്കുന്പോൾ പൈപ്പ് കണക്ഷനുണ്ടായിരുന്നവർ ഏറെദൂരം തലച്ചുമടായാണ് വീട്ടാവശ്യത്തിന് വെള്ളം ശേഖരിക്കുന്നത്.
കുടിവെള്ളപദ്ധതിയിലുണ്ടായ വീഴ്ച സംബന്ധിച്ച് ഗ്രാമസഭയിൽ പരാതി ഉന്നയിക്കപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഗ്രാമപഞ്ചായത്തിൽ നൽകിയ പരാതിയും ഫലംകണ്ടില്ല. പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യം കരാറുകാരനോട് ഉന്നയിച്ചെങ്കിലും കരാറുകാരനും കൈമലർത്തി. അറ്റകുറ്റപ്പണികളിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമില്ല; പൈപ്പ് മാറിയിട്ടപ്പോൾ കിട്ടുന്നത് തുരുന്പുവെള്ളം
09:58 PM Nov 04, 2018 | Deepika.com