തൃക്കരിപ്പൂർ: കുട്ടികളിൽ ക്ലബ് ഫൂട്ട് മൂലമുണ്ടാകുന്ന വൈകല്യം നിർമാർജനം ചെയ്യുന്ന താലൂക്ക് ആശുപത്രിയിലെ ക്ലിനിക്കിന്റെ പ്രവർത്തനം ഒരു വർഷം പിന്നിടുന്നു. കാൽപ്പാദം പൂർണമായും അകത്തേക്ക് വളഞ്ഞുള്ള ബുദ്ധിമുട്ടാണ് കുരുന്നുകളിൽ സാധാരണയായി കാണാറുള്ളത്. കേരളത്തിലെ അഞ്ചു മെഡിക്കൽ കോളജുകൾ, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവയ്ക്കൊപ്പം ക്ലബ് ഫൂട്ട് ക്ലിനിക്കുള്ള സംസ്ഥാനത്തെ ഏക താലൂക്ക് ആശുപത്രിയെന്ന ഖ്യാതി തൃക്കരിപ്പൂർ ആശുപത്രിക്ക് സ്വന്തമാണ്.
ക്ലബ് ഫൂട്ട് മൂലം ജന്മവൈകല്യത്തോടെ ഓരോ പത്തു മിനിറ്റിലും രാജ്യത്ത് ഒരു കുഞ്ഞു പിറക്കുന്നുവെന്നാണ് കണക്ക്. ക്ലബ് ഫൂട്ട് വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുകയും അവർക്ക് സൗജന്യചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫൂട്ട് ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നത്.
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിച്ചുവരുന്ന ക്യൂവർ ഇന്റർനാഷണൽ ഇന്ത്യയുടെ നേതൃത്വത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ക്ലിനിക് സജീവമായിട്ടുള്ളത്. അഞ്ചര വർഷത്തോളം നീളുന്ന ചികിത്സാപദ്ധതി തികച്ചും സൗജന്യമാണ്. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ക്ലിനിക്കിൽ ഇന്ന് ക്ലബ് ഫൂട്ട് ബാധിതരായ ഇരുപതിൽപരം കുരുന്നുകളാണ് ചികിത്സ തേടി എത്തിയിരിക്കുന്നത്. രണ്ടു പ്രധാന ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. ആദ്യഘട്ടത്തിൽ പ്ലാസ്റ്റർകാസ്റ്റാണ്. ഇതിന് രണ്ടു മുതൽ നാല് മാസം വരെയാണ് കാലയളവ്. എട്ടുതവണ ആഴ്ചതോറും കാൽവിരൽ മുതൽ ഇടുപ്പ് വരെ പ്ലാസ്റ്റർ മാറ്റിമാറ്റി ഇടുകയെന്നതാണ് പ്ലാസ്റ്റർ കാസ്റ്റ്.
ചികിത്സയുടെ പ്രധാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ കാലിന്റെ പിന്നിലെ കൊടുവള്ളി ടീനോട്ടമി എന്ന ചെറിയ ശസ്ത്രക്രിയയിലൂടെ നേരെയാക്കുന്നു. ഇതിനുശേഷമാണ് ബ്രേസ് അഥവാ സ്പെഷൽ ഷൂസ് ധരിപ്പിക്കുക. 45 ഡിഗ്രിയിലും 70 ഡിഗ്രിയിലും തമ്മിൽ ബന്ധിപ്പിക്കുന്ന റാഡോടെയാണ് ഇരു ഷൂസുകളുമുണ്ടാകുക. ഇത്തരത്തിൽ ക്ലബ് ഫൂട്ട് ബാധിതരായ കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ 21 കുരുന്നുകളാണ് ചികിത്സയ്ക്കായി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിയിട്ടുള്ളത്.
ജില്ലയിലെ പരപ്പ, കുറ്റിക്കോൽ, പാണത്തൂർ, ചെർക്കള തുടങ്ങിയ മലയോരമേഖലയിലുള്ളവരാണ് ഇവരിൽ കൂടുതലും. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിലെ ഡോ. ജെ.എച്ച്. മനോജിന്റെ നേതൃത്വത്തിലാണ് ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തിക്കുന്നത്. വിദഗ്ദോപദേശത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. മഹേഷ് സഹകരിച്ചുവരുന്നുണ്ട്. വൈകല്യത്തെ എളുപ്പം അതിജീവിക്കാൻ കുഞ്ഞു ജനിച്ച അന്നുതന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധപുലർത്തി ക്ലിനിക്കിൽ എത്തിക്കുകയെന്നതാണ് മാർഗം. കൂടുതൽ കുരുന്നുകളെ ക്ലബ് ഫൂട്ട് ക്ലിനിക്കിലെത്തിക്കാൻ ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഒരു വർഷം പിന്നിട്ട് ക്ലബ് ഫൂട്ട് ക്ലിനിക്
02:18 AM Nov 04, 2018 | Deepika.com