കാസർഗോഡ്: ജില്ലയിലെ ആതുരാലയ രംഗത്ത് പൊതുജനങ്ങളുടെ പ്രധാന ആശാകേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പ്പശാല റവന്യുവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു.
വികസന പാതയില്‍ ആശാവഹമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച സുപ്രണ്ട്ര് ഡോ. സ്റ്റാന്‍ലി പറഞ്ഞു. 2005ല്‍ പരിമിതമായ സൗകര്യങ്ങളോടെ ഉയര്‍ന്നു വന്ന ജില്ലാ ആശുപത്രിയില്‍ ഇന്ന് നിരവധി വിദഗ്ധ സേവനങ്ങള്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും സജീവ ഇടപെടല്‍ നടത്തുകയാണെന്നും സമീപ ഭാവിയില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കുമെന്നും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്മാന് വി.വി. രമേശന് പറഞ്ഞു.
ആശുപത്രി വികസനത്തിന് രാജ്യസഭാ എംപിമാരുടെ ഫണ്ട് കണ്ടെത്താന്‍ രാഷ്ട്രീയ നേതൃത്വം പരിശ്രമിക്കണമെന്നും കൂടാതെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയുടെ മികച്ച സേവനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തുന്നില്ലെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
വൈദ്യപഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് ജില്ലയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം ശില്പശാലയില് ഉയര്‍ന്നുവന്നു.
ആശുപത്രിയുടെ വികസനത്തിന് ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും കൂട്ടായ്മകളും നടത്തിവരുന്ന ആത്മാര്‍ഥമായ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആശുപത്രി വികസനത്തിന് സ്ഥലപരിമിതി പ്രധാന പ്രശ്നമാണെന്നും സമീപത്ത് സ്ഥിതി ചെയ്യുന്ന ജയിലിനായി വിട്ടു നല്കിയ സ്ഥലം തിരിച്ചു വാങ്ങണമെന്നും പൊതുവായ അഭിപ്രായമുയര്‍ന്നു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയര്മാന് ഷാനവാസ് പാദൂര്‍ സ്വാഗതം പറഞ്ഞു. ഡിഎംഒ എ.പി. ദിനേശ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. പത്മാവതി, എം. നാരായണന്, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വിജയ തുടങ്ങിയവര്‍ സംബന്ധിച്ചു.
എല്ലാവരും പറയുന്നു, ജില്ലാ ആശുപത്രി "സൂപ്പറാകണം'
02:18 AM Nov 04, 2018 | Deepika.com