കടുത്തുരുത്തി: സംസ്ഥാനത്ത് ഫ്ളക്സ് ബോർഡുകൾക്ക് നിരോധനം വന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വഴിമുട്ടി. വരുമാനം നിലച്ചതോടെ ഇവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി. മിക്ക സ്ഥാപനങ്ങളും സ്വയംതൊഴിൽ വായ്പയെടുത്തോ വസ്തു പണയം വച്ചു മറ്റു ബാങ്കുകളിൽ നിന്നു ലോണ് എടുത്തോ ആണ് യൂണിറ്റുകൾ തുടങ്ങിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെ ത്തുടർന്ന് ഈ മാസം മുതൽ സംസ്ഥാനത്ത് ഫ്ളക്സ് ബോർഡുകൾ നിരോധിച്ചിരുന്നു. പൊതുനിരത്തുകളിൽ കാഴ്ചയ്ക്കു മറയുണ്ടാക്കുന്നവിധം സ്ഥാപിച്ചിരിക്കുന്നതുമായ ബോർഡുകൾ, ബാനറുകൾ, ഹോൾഡിംഗുകൾ എന്നിവ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
എന്നാൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവിന്റെ മറവിൽ തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ പണമടച്ചു അംഗീകാരം വാങ്ങി സ്ഥാപിച്ച ബോർഡുകളും നീക്കം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റുകൾ ഉണ്ടെന്നാണ് കണക്ക്. ഇവിടെ നേരിട്ട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം അരലക്ഷത്തിനു മുകളിലാണ്. പരോക്ഷമായി ജോലി ചെയ്യുന്നവരുടെ എണ്ണം ഇതിന്റെ അഞ്ചും ആറും ഇരട്ടിയുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
ഓരോ ഫ്ളെക്സ് യൂണിറ്റിലും വലുപ്പമനുസരിച്ചു ഡിടിപി ചെയ്യുന്നയാളും ഫ്ളെക്സ് ബോർഡുകൾ ഫിറ്റ് ചെയ്യുന്നവരുമടക്കം അഞ്ചും പത്തും തൊഴിലാളികളാണുള്ളത്.
2007-ൽ കേരള റോഡ് സേഫ്റ്റി ആക്ട് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർമാരോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കിയില്ല എന്ന് കാണിച്ചു റിട്ട് ഹർജി നൽകിയിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത്. ത്രിതല പഞ്ചായത്തുകളിലേക്ക് നികുതിയടയ്ക്കാത്ത ബോർഡുകളാണ് നീക്കം ചെയ്യുന്നത്. എന്നാൽ ഒറ്റത്തവണ നികുതിയായ ജിഎസ്ടി വന്നതോടെ പഞ്ചായത്തുകൾക്ക് നികുതി പിരിക്കാൻ കഴിയാതെ വന്നിരിക്കുകയാണെന്നും പറയുന്നു. സർക്കാർ വ്യക്തമായ പരസ്യനയം കൊണ്ടുവരണമെന്ന് കേരള സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ഫ്ളക്സ് നിരോധനം: ജീവിതം വഴിമുട്ടി തൊഴിലാളികൾ
11:46 PM Nov 03, 2018 | Deepika.com