തലയോലപ്പറന്പ്: ചെന്പ് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. ഷീബയുടെ ഭർത്താവ് ബ്രഹ്മമംഗലം പുതുവലിൽ കെ. രണദീപ് (39) ന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു.
ഗുരുതരമായ കരൾ രോഗബാധിതനായ യുവാവ് ഏറെക്കാലമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുടെ വിദഗ്ധാഭിപ്രായമനുസരിച്ച് അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. കരൾ ദാതാവ് തയാറാണെങ്കിലും എകദേശം 30 ലക്ഷം രൂപയോളം രൂപ ചികിത്സച്ചെലവ് വരും.
ഭാര്യയും വിദ്യാർഥികളായ രണ്ടു പിഞ്ചു കുട്ടികളും രോഗികളും വയോധികരുമായ മാതാപിതാക്കളുമടങ്ങിയ രണദീപിന്റെ കുടുംബത്തിനു ചികിത്സക്കാവശ്യമായ തുക കണ്ടെത്താനുള്ള ശേഷിയില്ല. ഭാര്യയായ ഷീബയ്ക്കു പഞ്ചായത്തിൽനിന്നു ലഭിക്കുന്ന ഓണറേറിയം മാത്രമാണ് കുടുംബത്തിന്റെ ഏകവരുവാന മാർഗം. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി യുവാവിന്റെ ജീവൻ രക്ഷിക്കുന്നതിനു ചെന്പ് പഞ്ചായത്തിലെ ജനങ്ങളൊന്നാകെ കക്ഷി രാഷ്ട്രീത്തിനതീതമായി ഒന്നിക്കും.
ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി സി.കെ. ആശ എംഎൽഎ, കരിപ്പാടം പള്ളി വികാരി റവ.ഡോ. ബിജി പല്ലോന്നിൽ, ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് കെ. വിജയൻ എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ ചെയർപേഴ്സനായും, പഞ്ചായത്ത് മുൻപ്രസിഡന്റ് കെ.ആർ. ചിത്രലേഖ, ജനറൽ കണ്‍വീനറായും ബ്രഹ്മമംഗലം ഗ്രാമ സ്വരാജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. പ്രകാശൻ ട്രഷററായും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ചെന്പ് പഞ്ചായത്തിൽ ചികിത്സാ സഹായ നിധിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ചികിത്സസഹായനിധി സ്വരൂപിക്കുന്നതിനായി സിൻഡിക്കറ്റ് ബാങ്ക് ബ്രഹ്മമംഗലം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
രണദീപിന്റെ ചികിത്സക്കായി നാടൊന്നിക്കുന്നു
11:46 PM Nov 03, 2018 | Deepika.com