എടത്വ: നാട്ടുകാരുടെ ശ്രമഫലമായി പുനർനിർമാണം നടത്തിയ ചേന്നമംഗലം അന്പിയായത്തുപടി ജനകീയ പാലം ജനകീയമായി തന്നെ ഉദ്ഘാടനവും നടത്തി. പാലത്തിന്റെ അപകടാവസ്ഥ അധികൃതർക്കു മുന്പിലും ജനപ്രതിനിധികൾക്കു മുന്പിലും അവതരിപ്പിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളെ ഒഴിവാക്കി ഉദ്ഘാടന ചടങ്ങിനെത്തിയ പ്രായംചെന്ന വ്യക്തികളായ അപ്പച്ചൻ ചേക്കയിൽ, ജോർജുകുട്ടി തെക്കേടത്ത് പീടികയിൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
എടത്വ ഗ്രാമ പഞ്ചായത്ത് അഞ്ചാംവാർഡ് സെന്റ് മേരീസ് എൽപി സ്കൂളിനു കിഴക്കുവശത്തുള്ള പാലമാണ് ജനകീയ കൂട്ടായ്മയിൽ പുനർ നിർമിച്ചിരിക്കുന്നത്. 1989ൽ മൈനർ ഇറിഗേഷൻ വകുപ്പിൽ ഉൾപ്പെടുത്തി നിർമിച്ച പാലം കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി അപകടഭീഷണിയായി നിൽക്കുകയായിരുന്നു. പാലം രണ്ടായി ഒടിയുന്ന ഘട്ടമെത്തിയപ്പോൾ ജനപ്രതിനിധികളെയും മൈനർ, മേജർ ഇറിഗേഷൻ വകുപ്പിനെയും നാട്ടുകാർ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാമെന്നു മാത്രമായിരുന്നു മറുപടി. തുടർന്ന് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും പാലം പുനർനിർമിക്കുകയുമായിരുന്നു.
നാട്ടുകാരിൽ നിന്നും പിരിവെടുത്ത് ഇരുവശവും കോണ്ക്രീറ്റ് സ്ലാബ്, അപ്രോച്ച് എന്നിവ വാർത്ത് ബലപ്പെടുത്തുകയാണ് ചെയ്തത്. രണ്ടര ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. അമിതഭാരം കയറ്റിയ ലോറികൾ കയറ്റി വിടാതിരിക്കാൻ ഇരുകരകളിലും കോണ്ക്രീറ്റ് ഗർഡറും സ്ഥാപിച്ചിട്ടുണ്ട്.
പി.വി. തോമസുകുട്ടി വള്ളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്തംഗം മീരാ തോമസ്, കെ.സി. സദാനന്ദൻ കരീശേരി, തോമസ് കുര്യൻ തെക്കേടത്തു പീടികയിൽ, ബെന്നിച്ചൻ അന്പിയായം, ജോജൻ മാത്യു ഇരുപത്തിയേഴിൽ, ബിനോയ് ഉലക്കാപ്പാടിൽ, തോമസുകുട്ടി വേളാശേരിൽ, ജോസഫ് വർഗീസ് വള്ളപ്പുരയ്ക്കൽ, ജീമോൻ ചേക്കയിൽ, ലാലിച്ചൻ ഒലക്കപ്പാടി എന്നിവർ പ്രസംഗിച്ചു.
നാട്ടുകാർ ഒന്നിച്ചു ജനകീയ പാലം ഉദ്ഘാടനം ചെയ്തു
10:34 PM Nov 03, 2018 | Deepika.com