കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന മൂന്നാമത് ഐഇഡിസി സമ്മിറ്റ് വേറിട്ട സംരംഭങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും വേദിയായി മാറി. അഞ്ചാം ക്ലാസുകാരൻ മുതലുള്ളവർ പുത്തൻ സംരംഭങ്ങളും കണ്ടുപിടിത്തങ്ങളുമായി എത്തിയപ്പോൾ ഭാവി ശാസ്ത്രലോകത്തിനും ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നതായി മാറി.
മാലിന്യ കുഴികളിലെ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന സൻസ് ഗ്യാൻ ഡിറ്റക്ടറുമായാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി സാരംഗ് സുമേഷ് എത്തിയത്. മാലിന്യക്കുഴിയിലേക്ക് ഇറക്കിവിടുന്ന ഉപകരണത്തിൽ നിന്ന് പുറത്ത് നിൽക്കുന്ന ആളുടെ കൈവശമുള്ള ഉപകരണത്തിലേക്ക് വിഷവാതകത്തിന്റെ സാന്നിധ്യം അറിയിച്ചുള്ള അറിയിപ്പും അലാറവും എത്തുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. വിഷവാതകത്തിന്റെ സാന്നിധ്യം മുൻകൂട്ടി അറിഞ്ഞ് അപകടത്തിൽപ്പെടാതെ രക്ഷപെടാൻ കഴിയുമെന്നതാണ് നേട്ടം. കഴിഞ്ഞ ഐഇഡിസി സമ്മിറ്റിൽ യുവ സംരംഭകനുള്ള അവാർഡ് നേടിയ മിടുക്കൻ കൂടിയാണ് സാരംഗ്.
കൊച്ചി വിദ്യോദയ സ്കൂളിലെ ഏഴാം ക്ലാസുകാരൻ അൽത്താഫ് മുഹമ്മദ് വീടുകളിൽ വെള്ളം കയറുന്നത് അറിയാൻ കഴിയുന്ന ഫ്ളഡ് അലർട്ട് സിസ്റ്റവുമായാണ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയത്. വീടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന അൾട്രാ സോണിക് സെൻസർ വഴി വെള്ളം കയറുന്നത് കണ്ടെത്തുകയും മൊബൈൽ ആപ്ളിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-മെയിലിലേക്ക് സന്ദേശം എത്തുന്നതുമാണ് ഇതിന്റെ പ്രവർത്തന രീതി.
തൃശൂർ റോയൽ എൻജിനിയറിംഗ് കോളജിലെ എം. റഫീഖ്, അശ്വിൻ തമ്പി എന്നിവർ ചേർന്ന് കണ്ടു പിടിച്ച ശബ്ദതരംഗങ്ങൾ കൊണ്ടു തീയണയ്ക്കുന്ന ഉപകരണമായിരുന്നു പ്രദർശനത്തിലെ ശ്രദ്ധേയമായ മറ്റൊന്ന്. ശബ്ദതരംഗങ്ങളെ പ്രത്യേക ഫ്രീക്വൻസിയിൽ പുറത്തേക്ക് തള്ളി തീയണയ്ക്കുന്നതാണ് ഇലക്ട്രിക്കൽ ഫയർ എക്സ്റ്റിംഗ്യൂഷർ എന്നുപേരിട്ടിരിക്കുന്ന ഉപകരണത്തിന്റെ പ്രവർത്തന രീതി. ഒരു വർഷം എടുത്താണ് ഈ കണ്ടുപിടുത്തം ഇവർ വിജയിപ്പിച്ചെടുത്തത്. മൂവായിരം രൂപ മാത്രമാണ് ഇതിനായി ചെലവഴിച്ചത്. ഇംഗ്ലീഷ് സിനിമയിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് ഇലക്ട്രിക്കൽ ഫയർ എക്സ്റ്റിഗ്യൂഷറിന്റെ കണ്ടുപിടിത്തം.
പുത്തൻ സാങ്കേതിക വിദ്യയുടെ വ്യതിയാനങ്ങൾ തുറന്നിട്ട ഐഇഡിസി സമ്മിറ്റിൽ എത്തിയവർക്ക് സമ്മാനിച്ചത് വേറിട്ട സംരംഭകത്വത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും കാഴ്ചകളായിരുന്നു.
ഐഇഡിസി സമ്മിറ്റ് വേറിട്ട സംരംഭങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും വേദിയായി
10:09 PM Nov 03, 2018 | Deepika.com