പാലാ: ടൗണ്‍ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യങ്ങളും ഇരിപ്പിടങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് മീനച്ചിൽ താലൂക്കുസഭ മുനിസിപ്പൽ അധികാരികൾക്ക് ഉത്തരവ് നൽകി. താലൂക്ക് വികസന സമിതിയിൽ പങ്കെടുക്കാത്ത മുനിസിപ്പൽ അധികാരികളുടെ നിലപാട് സാമൂഹ്യപ്രതിബദ്ധത ഇല്ലായ്മയാണ് കാണിക്കുന്നതെന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം ആൾക്കാരും അഭിപ്രായപ്പെട്ടു.
താലൂക്ക് ആസ്ഥാനം എന്ന നിലയിൽ പാലായിലെ വിവിധ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും, അസംഘടിത മേഖലകളിൽ തൊഴിലെടുത്ത് ജീവിക്കുന്നവരും, ദൂരെ സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്ന യാത്രക്കാരും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന സ്ത്രീയാത്രക്കാർക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പരിഷ്കൃത സമൂഹത്തിൽ തുറസായ സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുകയില്ല എന്നു മാത്രമല്ല കുറ്റകരമായ ഒന്നാണ്.
ആധുനിക രീതിയിൽ പണിത വെയ്റ്റിംഗ് ഷെഡിനുള്ളിൽ നിർമിച്ചിരുന്ന സ്റ്റീൽ ഇരിപ്പിടങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇതിന്മേൽ അന്വേഷണം നടത്തുവാനും പരാതി നൽകുവാനും മുനിസിപ്പൽ അധികാരികൾ തയാറായിട്ടില്ല.
യാത്രക്കാരുടെയും ടൗണിൽ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെും സൗകര്യാർഥം ടോയ്ലറ്റുകളുടെ പണികൾ എത്രയും വേഗം പൂർത്തീകരിച്ച് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മീനച്ചിൽ താലൂക്ക് വികസനസമിതിക്ക് പരാതി നൽകിയിരുന്നു.
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശം
10:09 PM Nov 03, 2018 | Deepika.com