കണമല : ശബരിമലയിലേക്ക് 40 ടൺ ശർക്കര കയറ്റി വന്ന ടോറസ് ലോറി കണമല ഇറക്കത്തിൽ വേഗതയിൽ സഞ്ചരിച്ചത് അപകടത്തിൽ കലാശിച്ചു. ലോറിയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളായ നാലു പേരും നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. ഇറക്കത്തിലെ കൊടും വളവായ അട്ടി വളവിൽ ശക്തമായി ബ്രേക്ക് ചെയ്തിട്ടും വേഗതയും ലോഡിന്റെ ഭാരവും മൂലം വളവ് തിരിയാനാകാതെ ക്രാഷ് ബാരിയറും വൈദ്യുതി പോസ്റ്റും തകർത്ത് 25 അടി താഴ്ചയുള്ള പുരയിടത്തിലേക്ക് ലോറി മറിയുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1. 30 ഓടെയാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ ലോറി ഡ്രൈവർ ബൻസി കാലി (46), സതീഷ് (30), സന്ദീപ് (26), സുനിൽ (23) എന്നിവർക്കാണ് പരിക്കുകളേറ്റത്. നാട്ടുകാരും കണമലയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാരുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പോലീസ് വാനിൽ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറക്കത്തിൽ വേഗതയിൽ സഞ്ചരിച്ചതു മൂലം അട്ടി വളവിൽ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ ബ്രേക്ക് ശക്തമായി പ്രയോഗിച്ചതിന്റെ പാടുകൾ റോഡിലുണ്ട്. മറിഞ്ഞ ലോറി റബർ മരങ്ങളിൽ ഇടിച്ചാണ് നിന്നത്. അപകട സ്ഥലം റോഡ് സേഫ് സോൺ സ്പെഷൽ ഓഫീസർ പി ഡി സുനിൽ ബാബു സന്ദർശിച്ചു. ലോറിക്ക് ബ്രേക്ക് തകരാർ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന് ഒരു മണിക്കൂർ മുമ്പ് എരുത്വാപ്പുഴ കയറ്റത്തിൽ ഈ ലോറി തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കണമല അട്ടിവളവിൽ ലോറി മറിഞ്ഞ് അപകടം: നാലു പേർക്കു പരിക്ക്
10:06 PM Nov 03, 2018 | Deepika.com