കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ കുടിയൊഴിപ്പിക്കപ്പെട്ട അത്യാഹിത വിഭാഗത്തെ വീണ്ടും പഴയ സ്ഥലത്തുതന്നെ കുടിയിരുത്തുന്നു. രണ്ടു വർഷം മുൻപാണ് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ മുഖ്യ കവാടത്തിലുള്ള അത്യാഹിത വിഭാഗത്തെ കുടിയൊഴിപ്പിച്ചത്. അപകടങ്ങളിലും മറ്റും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്കു മികച്ച ചികിത്സ നൽകാനുള്ള ട്രോമാകെയർ വാർഡ് ഒരുക്കാനാണ് അത്യാഹിത വിഭാഗവും ഒപി സൗകര്യവും മറ്റൊരു ഭാഗത്തേക്കു മാറ്റിയത്.
ഇവിടെ പരിമിതമായ സൗകര്യത്തിലായിരുന്നു അത്യാഹിത വിഭാഗവും ഡോക്ടർമാരുടെ ഒപി പരിശോധനയും നടന്നത്. എന്നാൽ ട്രോമാകെയർ സൗകര്യം ഒരുക്കാൻ തുടങ്ങി രണ്ടുവർഷമായെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കുകയല്ലാതെ മറ്റു സംവിധാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ എത്തുന്നവരുടെ ജീവൻ നിലനിർത്തുന്നതിനു ആവശ്യമായ ഒട്ടേറെ യന്ത്ര സംവിധാനങ്ങൾ ഇവിടെ ഒരുക്കേണ്ടതുണ്ട്. അവ സ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് ഇവിടേക്ക് അത്യാഹിത വിഭാഗം മാറ്റുന്നതെന്നാണ് സൂചന. മാത്രമല്ല, ട്രോമ കെയറിലേക്കു ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരേയോ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരേയോ നിയമിക്കാൻ നടപടിയൊന്നുമുണ്ടായില്ല.
ഇപ്പോൾ അത്യാസന്ന നിലയിലെത്തുന്നവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വിദഗ്ധ ചികിത്സക്കായി എത്തിക്കുന്നത്. അവിടത്തേക്കുള്ള യാത്രക്കിടയിൽ ഒട്ടേറെ പേർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട്ടുള്ള ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കുന്നതിനു മാസ്റ്റർപ്ലാൻ തയാറാക്കുന്നതിനുള്ള ശില്പശാല ഇന്നു രാവിലെ 10.30ന് ആശുപത്രി കോൺഫറൻസ് ഹാളിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ ആശുപത്രിയിൽ ട്രോമാ കെയർ വീണ്ടും കാഷ്വാലിറ്റി ആകുന്നു
01:30 AM Nov 03, 2018 | Deepika.com